Thursday 21 February 2013

സംഘടിച്ച് സംഘടിച്ച് അശക്തരാകുവിന്‍

സംഘടിച്ച് സംഘടിച്ച് അശക്തരാകുവിന്‍

യൂ.കെയിലെ മിക്കവാറും സംഘടനകളെല്ലാം തന്നെ അവയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനം ആയ ഓണാഘോഷം സംഘടിപ്പിച്ച് അതിന്റെ ക്ഷീണത്തിൽ ഇരിക്കുകയാണ്. സംഘടനകൾ കൊണ്ട് ശക്തരാകുന്നതിനും കൂട്ടായ്മയും ഐക്യവുമൊക്കെ വിഭാവന ചെയ്തും ഉണ്ടാക്കുന്ന ഈ സംഘടനകൾ , അത് മത പരമോ, സാമുദായികമോ, പ്രാദേശികമോ ആയിക്കൊള്ളട്ടെ ഇവയിൽ നിന്നും ഇത്തരത്തിലുള്ള ഒരു ഗുണം എവിടെയെങ്കിലും ഉണ്ടായതായി ആർക്കെങ്കിലും തോന്നുന്നുണ്ടോ. ഓരോ സംഘടനകളുടേയും ഓരോരോ പ്രവർത്തനങ്ങൾക്ക് ശേഷം ഈ സംഘടനകളിലെ സംഘാടകർ തമ്മിൽ തമ്മിലും അല്ലെങ്കിൽ അംഗങ്ങളും സംഘാടകരും തമ്മിലും, അംഗങ്ങൾ തമ്മിൽ തമ്മിലും കുറെ വഴക്കും വൈരാഗ്യവും അത് വഴി വ്യക്തികളും കുടുംബങ്ങളും തമ്മിലും അകൽച്ചയുണ്ടാകുന്നതല്ലാതെ ഏതെങ്കിലും തരത്തിലുള്ള ഐക്യമോ, കൂട്ടയ്മയോ, സ്നേഹ ബന്ധങ്ങളോ ഇവിടെ ഉണ്ടാകുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. തിന്നുകയുമില്ല തീറ്റിക്കുകയുമില്ലാത്തൊരു കൂട്ടർ, അവൻ അല്ലെങ്കിൽ അവൾ അങ്ങിനെ ആളാകണ്ട എന്ന് മറ്റൊരു കൂട്ടർ, ഇവനെ നാറ്റിക്കണമെന്നൊരു കൂട്ടർ, യാതൊരു കഴിവുമില്ലെങ്കിലും എന്നിലൂടെയാണെല്ലാം നടക്കുന്നതെന്ന് കാണിക്കാൻ മറ്റൊരു കൂട്ടർ, ഞാൻ അധികാരത്തിലിരുന്നപ്പോൾ നടന്നതിനേക്കാൾ ഇത്തവണത്തെ പ്രോഗ്രാം നന്നാകരുതെന്ന് കരുതി പാര പണിയുന്ന, അല്ലെങ്കിൽ മാറിനിൽക്കുന്ന ചില മുൻ ഭാരവാഹികൾ, ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കണ്ണീർ കണ്ടാൽ മതിയെന്ന് കരുതുന്ന വേറെ ചില ഭാരവാഹികൾ, കൊച്ചിന്റെ പ്രോഗ്രാം ഒഴിവാക്കിയതിൽ, അവസാനമാക്കിയതിൽ, പത്രത്തിൽ ഫോട്ടോ വരാഞ്ഞതിൽ, പേർ വരാഞ്ഞതിൽ, ടിക്കറ്റ് കൊടുത്തതിൽ ഇതിനെല്ലാം വഴക്കു കൂടുന്നവർ, ഇതിനിടയിൽ പണിയെടുക്കാൻ മാത്രമായി ചില മന്ദബുദ്ധിമാർ.. ഇങ്ങിനെ പോകുന്നൂ ഓരോ സംഘടനകളും അവയുടെ പ്രവർത്തനങ്ങളും. ഒടുവിൽ തല്ലും വഴക്കും കുറ്റം പറച്ചിലുമൊക്കെയായി സംഘടനകൾക്കുള്ളിലും മെംബർമാർക്കിടയിലുമായി പല പല ചെറിയ ചെറിയ ഗ്രൂപ്പുകൾ ഉണ്ടാകുന്നു. അവർ അടുത്ത പ്രോഗ്രാം എങ്ങിനെ വഷളാക്കാം എന്ന ചിന്തയിൽ പുതിയ പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നു. ഇവിടെ സംഘടനകൾ കൊണ്ട് നാം ശക്തരാകുകയാണോ അതോ സംഘടിച്ച് ദുർബ്ബലരാകുകയാണോ ചെയ്യുന്നത്? ഇക്കഴിഞ്ഞ പത്തു വർഷത്തെ യൂ.കെ ജീവിതത്തിലെ എന്റെ അനുഭവത്തിൽ നിന്നുമാണ് ഇത് ഞാൻ പറയുന്നത്. നിങ്ങളുടെ അനുഭവം മറിച്ചായിരിക്കാം. അങ്ങിനെയാകട്ടെയെന്നും ഞാൻ ആശിക്കുന്നു.

ഈ ദൈവത്തിന്റെ ഒരു തമാശേ..

ഈ ദൈവത്തിന്റെ ഒരു തമാശേ..

പണ്ട് മീൻ വിറ്റ് നടന്ന പത്രോസിനോട് കർത്താവ് പറഞ്ഞു പത്രോസേ, നീ നിന്റെ വള്ളവും വലയൂം 
ഉപേക്ഷിച്ച് എന്റെ കൂടെ വരുവിൻ, നിന്നെ ഞാൻ മനുഷ്യനെ പിടിക്കുന്നവനാക്കാം എന്ന്. അങ്ങിനെ പത്രോസ് മനുഷ്യനെ പിടിക്കുന്നവനായി.. കാലം ഏറെ കഴിഞ്ഞു. ചരിത്രം തിരിഞ്ഞു വരുന്നു. നാട്ടിൽ മനുഷ്യരെ പിടിച്ചു നടന്ന എന്നോട് 10 വർഷം മുൻപ് കർത്താവ് പറഞ്ഞു, മോനേ ജോയീ, നീ നിന്റെ തോക്കും ലാത്തിയും ഉപേക്ഷിച്ച് ലണ്ടനിലേക്ക് വരുവിൻ. നിന്നെ ഞാൻ മീൻ വിൽക്കുന്നവനാക്കാമെന്ന്. അല്ലാ.. ന്താ പ്പൊ പറയാ..

തലവിധി

തലവിധി
ബാല്യത്തിൽ ഞാൻ കുസൃതി കാട്ടിയപ്പോൾ മാതാപിതാക്കൾ പറഞ്ഞൂ, “മൊട്ടേന്ന് വിരിഞ്ഞില്ലാ അതിനു മുൻപേ തുടങ്ങി, കാർന്നോന്മാരുടെ പേരു കളയാൻ., മര്യാദക്ക് നടന്നോണം”. ഓകെ. അങ്ങിനെ കാർന്നോന്മാരുടെ പേരു കളയാതിരിക്കാൻ ഞാൻ അവർക്ക് വേണ്ടി മര്യാദക്കാരനായി. കൌമാരത്തിലായപ്പോൾ അവർ പറഞ്ഞൂ, “ആ.. നിന്നെ കണ്ട് രണ്ടുമൂന്നെണ്ണം താഴെ വളരുന്നുണ്ട്. അവർക്ക് മാതൃകയാകേണ്ടവനാ, എന്നിട്ടിങ്ങിനെ.”. ഓ.. ശെരി. ഞാൻ മൂത്ത സന്താനമായിപ്പോയല്ലോ. അങ്ങിനെ ഇളയവർക്ക് വേണ്ടി കൌമാരവും.. കഴിഞ്ഞു. യൌവ്വനത്തിൽ ഇത്തിരി തെമ്മാടിത്തരമൊക്കെയാകമെന്ന് വച്ചപ്പോൾ അവർ പറഞ്ഞു,, “ങാ.. പെണ്ണ് കെട്ടാനുള്ള പ്രായമായി. ഇങ്ങിനെ തെമ്മാടിത്തരവും കൊണ്ട് നടന്നാൽ നിനക്ക് പെണ്ണല്ലാ കിട്ടുന്നത്.. ”ഓ.. പെണ്ണ് കെട്ടാതിരിക്കാൻ പറ്റില്ലല്ലോ. അങ്ങിനെ പെണ്ണിന് വേണ്ടി യൌവ്വനവും.. ഒടുവിൽ പെണ്ണ് കെട്ടി. അപ്പോൾ നാട്ടുകാർ പറഞ്ഞു.. “ എടാ. അടങ്ങിയൊതുങ്ങി ജീവിക്കാൻ മേലേ. ഒരു പെണ്ണ് വീട്ടിലുണ്ടെന്നെങ്കിലും ഓർക്ക്.” അങ്ങിനെ ഭാര്യക്ക് വേണ്ടിയായി പെന്നെയുള്ള ജീവിതം. അധികം താമസിയാതെ കുട്ടികളും ആയി. ഇനിയെങ്കിലും.. എവിടെ? അതും നടന്നില്ല. പിന്നെ പിള്ളേർക്ക് വേണ്ടിയായി.. കാലങ്ങൾ അങ്ങിനെ ഒത്തിരി കഴിഞ്ഞുപോയി.. ഇനിയെങ്കിലും ഒന്ന് അടിച്ചുപൊളിക്കാമെന്ന് വച്ചപ്പോൾ ഭാര്യ പറയുന്നൂ.. “ ങാ.. നിങ്ങളിങ്ങനെ നാടകവും ഓട്ടൻ തുള്ളലുമൊക്കെയായി നടന്നോ.. മക്കൾ കെട്ടു പ്രായമായി എന്നൊരോർമ്മ വേണം.”.. അല്ലാ ഞാൻ ആലോചിക്കുവാ .. ഇനി എന്ന് ജീവിക്കും എനിക്ക് വേണ്ടി.. നിങ്ങടെ കാര്യവും ഇങ്ങിനെയൊക്കെയാണോ?..

ഓസ്ട്രേലിയായിൽ പോകുന്നവർക്കുള്ള ഗൈഡ്.

ഓസ്ട്രേലിയായിൽ പോകുന്നവർക്കുള്ള ഗൈഡ്.
(ഇത് ഇംഗളണ്ടിൽ നിന്നും ഇനി ഓസ്ടേലിയായിൽ പോകുവാൻ ആഗ്രഹിക്കുന്നവരുടെ അറിവിലേക്കായി പോയവരിൽ നിന്നും ശേഖരിച്ച വിവരങ്ങളനുസരിച്ച് തയ്യാറാക്കുന്ന പ്രത്യേക ബുള്ളറ്റിൻ ആണ്.)
1. നിങ്ങൾ ഓസ്ട്രേലിയായിലേക്ക് മൈഗ്രേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇക്കാര്യം പരമ രഹസ്യമാക്കി വയ്ക്കുക.
2. ഏതെങ്കിലും അസോസ്സിയേഷനുകളിലോ പള്ളിക്കമ്മിറ്റിയിലോ അംഗമായി നിങ്ങളുടെ ഇമേജ് വർദ്ധിപ്പിക്കുക. ഈ ഇമേജ് പിന്നീട് നിങ്ങൾക്ക് ചിട്ടീ തുടങ്ങാനും മറ്റു പലകാര്യങ്ങൾക്കും ഒരു മുതൽ കൂട്ടായി മാറും.
3. ഓസ്ട്രേലിയായിലേക്കുള്ള രജിസ്ട്രേഷൻ ചെയ്യുന്നതോടൊപ്പം തന്നെ വീട് റീ മോർട്ഗ്ഗേജ് ചെയ്ത് മാക്സിമം പണം നാട്ടിലേക്കയക്കുക. ഇത് മിക്കവാറും ആളുകൾ ചെയ്തിട്ടുണ്ടെങ്കിലും വീണ്ടും ഒന്നുകൂടി ഓർമ്മിപ്പിക്കുന്നൂ എന്ന് മാത്രം.
4. ബാങ്കുകളിൽ നിന്നും ഭാര്യക്കും ഭർത്താവിനും കിട്ടാവുന്നത്ര പേർസണൽ ലോണുകൾ എടുക്കുക
5. രജിസ്ടേഷൻ ശെരിയാകുവാൻ എടുക്കുന്ന ആ കാലയളവിൽ സാധിക്കാവുന്നത്ര ക്രെഡിറ്റ് കാർഡുകൾ കരസ്തമാക്കി ആവുന്നത്ര ലോണുകളും കിട്ടാവുന്നത്ര ഏറ്റവും വിലകൂടിയ സാധനങ്ങളും വാങ്ങുക ഉദാ. ആപ്പിൾ ഐമാക് കമ്പ്യുട്ടർ, ഐപാഡ്, എക്സ്ബോക്സ് തുടങ്ങിയ വിലകൂടിയ ഗെയിംസുകൾ മുതൽ സോഫകൾ, ബെഡ്ഡുകൾ, ഡൈനിങ് ടേബിൾ തുടങ്ങി എന്തുമാകാം. പക്ഷേ ഒരു കാര്യം. ഇതൊന്നും പാക്കിങ് അഴിക്കരുത്. കാരണം ഇതെല്ലാം വിസ ശെരിയാകുമ്പോൾ കിട്ടുന്ന വിലക്ക് ആർക്കെങ്കിലും കൊടുക്കാനുള്ളതാണ്. ഇല്ലെങ്കിൽ നാട്ടിൽ കൊണ്ടു പോയാലും വിൽക്കാം.
6. ചെറുതും വലുതുമായി ചിട്ടികൾ നടത്തുകയും കുറി വിളിക്കുന്നവർക്ക് ആദ്യം കൃത്യമായി പണം നൽകുകയും വേണം .വിസ ശെരിയായി കഴിഞ്ഞാൽ പോകുന്നതിന് മൂൻപുള്ള രണ്ടോ മൂന്നോ കുറികൾ വിളിക്കുന്നവർക്ക് എന്തെങ്കിലും ന്യായം പറഞ്ഞ് കാശ് കൊടുക്കാതിരിക്കുക.

7. കൂടെ ജോലി ചെയ്യുന്നവരിൽ നിന്നും അയൽപക്കകാരിൽ നിന്നും കൂട്ടുകാരിൽ നിന്നുമൊക്കെ കിട്ടാവുന്നത്ര കാശ് വായ്പയായി വാങ്ങുക. ഇതിന് വിശ്വസനീയ മായ കാരണങ്ങൾ പറഞ്ഞ് അവരെ വിശ്വസിപ്പിക്കേണ്ടതാണ്. ഉദാ: കൊച്ചു കുട്ടികൾ ഉള്ളവർക്കാണെങ്കിൽ നാട്ടിൽ നിന്നും അമ്മയെ കൊണ്ട് വരുന്നതിനായി വിസയടിക്കാൻ ബാങ്ക് സ്റ്റേറ്റ്മെന്റ് കാണിക്കുന്നതിനാണെന്നോ, അല്ലെങ്കിൽ നാട്ടിൽ വാങ്ങുന്ന പുതിയ സ്ഥലത്തിന്റെ അധാരം നടത്തുന്നതിനാണെന്നോ.. അതുമല്ലെങ്കിൽ അമ്മായിയപ്പന്റെ ഓപ്പറേഷന് വേണ്ടിയാണെന്നോ, അങ്ങിനെ എന്തു വേണേലും പറയാം. പക്ഷേ ഓരോരുത്തരോടും “ഞാൻ കടം ചോദിച്ച കാര്യം ആരോടും പറയരുതേ, എനിക്ക് ഇത് നാണക്കേടാണ്“ എന്നെല്ലാം പറയാൻ മറക്കരുത്. അല്ലെങ്കിൽ അവർ പറഞ്ഞ് നിങ്ങൾ എല്ലാവരുടെയും അടുത്ത് നിന്ന് പണം ചോദിക്കുന്ന കാര്യം എല്ലാവരും അറിയും.
8. ഓസ്ടേലിയായിൽ പോകുന്നത് വരെയുള്ള ഭക്ഷണ സാധനങ്ങളിൽ ഭൂരിഭാഗവും മലയാളി കടയിൽ നിന്നും മുൻ പരിചയം വച്ച് കടമായി വാങ്ങാവുന്നതാണ്.
9. ഇതിനിടയിൽ നേരത്തേ ക്രെഡിറ്റിൽ വാങ്ങിയ സാധനങ്ങൾ കിട്ടുന്ന വിലക്ക് കൊടുക്കാൻ മറക്കരുത്. ഈ സാധനങ്ങൾ വിൽക്കാനുണ്ടെന്ന് വേണമെങ്കിൽ ലോക്കൽ മലയാളി കടയിൽ ഒരു പേപ്പറിൽ എഴുതി ഒട്ടിക്കാവുന്നതാണ്.
10. പോകുന്നതിന് മുൻപായി അടുപ്പ് കല്ല് വരെ വിറ്റിരിക്കണം.
11. ഇനി യാത്രക്കായി (എയർപോർട്ട് വരെയുള്ള) ടാക്സി വിളിച്ച് കാശ് കളയാൻ ശ്രമിക്കരുത്. പകരം ഒരു റെന്റ്-എ-കാർ എടുത്ത് അതിൽ എയർപോർട്ടിൽ പോകാവൂന്നതും അതിന് ശേഷം കാർ എയർപോർട്ടിൽ ഉപേക്ഷിക്കാവുന്നതുമാണ്.
12. പോകുന്നതിനു മുൻപായി പുതിയൊരു ബാങ്കിൽ ഒരു പുതിയ അക്കൌണ്ട് തുടങ്ങേണ്ടതും പിന്നീടുള്ള ശമ്പളം അതിലേക്ക് വരുത്തേണ്ടതുമാണ്.
13. പോകുന്നതിന് ഒരാഴ്ച്ചമുൻപ് സിക്ക് ലീവ് എടുക്കേണ്ടതാണ്. അടുത്ത 6 മാസം വരെയുള്ള സിക്ക് ലീവിന്റെ ശമ്പളം പുതിയ അക്കൌണ്ടിൽ എത്തുന്നതും ആ പണം നാട്ടിൽ നിന്നോ ഓസ്ട്രേലിയായിൽ നിന്നോ ഒക്കെ പിൻ വലിക്കാവുന്നതുമാണ്.
14. ഇങ്ങിനെ ഓസ്ടേലിയായിൽ എത്തിക്കഴിഞ്ഞാൽ അവിടെ എന്തൊക്കെ ചെയ്യാമെന്ന് അവിടെയുള്ള മലയാളികളോട് ചോദിച്ച് മനസ്സിലാക്കേണ്ടതാണ്.
(Statutory warning - ഇത് ആരും പരീക്ഷിക്കരുത്. സാക്ഷരകേരളീയർ ചെയ്യുന്ന ചില കാര്യങ്ങൾ എഴുതി എന്ന് മാത്രം)

എന്റെ ഗ്രാമം..

എന്റെ ഗ്രാമം..
ഒരിക്കലൊരിക്കല്‍ ഒരു ഗ്രാമമുണ്ടായിരുന്നു. ലോകം മുഴുവന്‍ പേരുകേട്ട. സര്‍വ്വജ്ഞ പീഠം കയറിയ ശ്രീ ശങ്കരാചാര്യരുടെ ജന്മ ദേശം കൊണ്ട് പുകഴ് പെറ്റ കാലടി എന്ന ഗ്രാമത്തോട് ചേര്‍ന്ന് കിടക്കുന്ന ആ ഗ്രാമത്തിന്റെ പേരാണ് മാണിക്യമംഗലം. ഒരു പേരില്‍ എന്തിരിക്കുന്നൂ എന്ന് ഏതോ ഒരു പെരിയ മനുഷ്യന്‍ പണ്ടെങ്ങോ പറഞ്ഞിട്ടുണ്ട്. എന്നാല്‍ കാലം മാറി. ഇന്ന് പേരിലാണെല്ലാം. അങ്ങിനെയെങ്കില്‍ ലോകത്തെ ഏറ്റവും മനോഹരമായ പേരുള്ള ഒരു ഗ്രാമമായിരിക്കും ഇതെന്നെനിക്ക് തോന്നുന്നു.. എന്നാല്‍ ആഗ്രാമം ഇന്ന് അടിമുടി മാറിയിരിക്കുന്നു. പട്ടണ പ്രവേശം തുടങ്ങിയിട്ട് നാളേറെയായി. ഗ്രാമം മാത്രമല്ലാ, ഞാനുള്‍പ്പെടെയുള്ള ഗ്രാമ വാസികളും. ആ ഗ്രാമത്തിന്റെ തെക്കേ അറ്റത്തായി മൂന്ന് വശവും നെല്പാടങ്ങളാല്‍ ചുറ്റപ്പെട്ട ഒരു മുനമ്പിലായിരുന്നൂ എന്റെ വീട്. വിശാലമായ ആ പാടത്തിന്റെ വരംബത്ത് നിന്ന് നേരെ നോക്കിയാല്‍ കാലടി പട്ടണത്തിന്റെ കുറെ ഭാഗങ്ങളും വലത്തോട്ട് നോക്കിയാല്‍ കുന്നിന്‍ മുകളില്‍ മരത്തലപ്പുകള്‍ക്ക് മുകളിലായി ശ്രീ ശങ്കരാ കോളേജിന്റെ മുകള്‍ ഭാഗവും കാണാമായിരുന്നൂ. ഇന്ന് ആ കാഴ്ച്ചകളെ ഒക്കെ മറച്ചുകൊണ്ട് സംസ്കൃത സര്‍വ്വകലാശാലയുടെ കെട്ടിടങ്ങളും മെറ്റല്‍ ക്രഷറുകളും റൈസ് മില്ലുകളും മറ്റ് അനവധി വ്യവസായ സംരംഭങ്ങളും നിരന്ന് കിടക്കുന്നൂ. പാടം നേര്‍ത്ത് നേര്‍ത്ത് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഈ പാടങ്ങളിലായിരുന്നൂ അവധികാലങ്ങളിലേറെയും ചിലവഴിച്ചിരുന്നത്. പാടത്തിന്റെ നടുവിലൂടെ മാണിക്യമംഗലം തുറയില്‍ നിന്നും തുടങ്ങുന്ന ഒരു കൈതോട്. അതിന്റെ വശങ്ങള്‍ നിറയെ കൈതയായിരുന്നതിനാല്‍ ഇതിനെ കൈത തോടെന്നാണ് വിളിച്ചിരുന്നത്. പാടത്തിന്റെ നടുവിലൂടെ ചുറ്റി വളഞ്ഞൊഴുകുന്ന ഈ തോട്ടിലായിരുന്നൂ ഞങ്ങള്‍ കുളിച്ചിരുന്നതും നീന്തല്‍ പഠിച്ചതും വൈകുന്നേരങ്ങളില്‍ ചൂണ്ടയിട്ട് മീന്‍ പിടിച്ചിരുന്നതും. മിക്കവാറും എല്ലാ വീട്ടുകാരും സ്ത്രീകളുള്‍പ്പെടെ കുളിച്ചിരുന്നതും വസ്ത്രങ്ങള്‍ കഴുകിയിരുന്നതുമെല്ലാം ഇവിടെ തന്നെയായിരുന്നൂ. ഇറിഗേഷന്‍ വരുന്നതിനു മുന്‍പ് ഈ തോട്ടില്‍ ചിറകള്‍ കെട്ടി വെള്ളം തടഞ്ഞ് നിറുത്തി കൈതേക്ക് കൊണ്ടും കൈക്കൊട്ട കൊണ്ടും പാടത്തേക്ക് വെള്ളം തേവി കയറ്റുമ്പോള്‍ കേട്ടിരുന്ന ആ തേക്ക്പാട്ടുകള്‍ ഇന്നൊരു ഓര്‍മ്മ മാത്രം. ഇന്ന് തോട്ടിലെ കൈതയെല്ലാം വെട്ടി ഇരു വശങ്ങളും കരിങ്കല്ല് കെട്ടി സുരക്ഷിതമാക്കിയിട്ടുണ്ട്. തോട്ടില്‍ ഇന്ന് വെള്ളം തീരെയില്ലാതായിരിക്കുന്നൂ. ആ പഴയ കൈതതോട് ഇന്ന് മരണാസന്നയായി വല്ലപ്പോഴും ഒഴുകുന്നൂ. ഈ തോടിനും അപ്പുറത്തായിരുന്നൂ ഞങ്ങളുടെ കൃഷിയിടം. പാടത്ത് നിന്നും കൊയ്തെടുത്ത കറ്റകള്‍ തലയില്‍ ചുമന്ന് എല്ലാവരും നിരനിരയായി അരക്കൊപ്പം വെള്ളത്തിലൂടെ തോട് വട്ടം കടന്ന് വീട്ടിലെത്തിക്കും. അക്കാലത്ത് വീട്ടിലും പാടത്തും സ്ഥിരമായി പണിക്ക് വന്നിരുന്നത് ചക്കി പുലയിയും കാളി പുലയിയും അവരുടെ വീട്ടുകാരുമായിരുന്നു. ചക്കി പുലയിക്കും കാളി പുലയിക്കും അരയില്‍ ഒരു ഒറ്റമുണ്ടും കഴുത്തിലൂടെ മടക്കിയിടുന്ന ഒരു തോര്‍ത്തുമുണ്ടും മാത്രമേ ഉണ്ടായിരുന്നുള്ളു.അനാവൃതമായ ആ തുറന്ന മാറുമായിട്ടായിരുന്നൂ‍ മരണം വരെ അവരെവിടെയും നടന്നിരുന്നത്. കറ്റ മെതിച്ച്, നെല്ല് പാറ്റി, അളന്ന്, അവരുടെ പതമ്പ് ( പണിക്കൂലിയായി കിട്ടുന്ന നെല്ലിന്റെ വീതം) ഒരു ഒരു കുട്ടയിലാക്കി മാറ്റി വച്ച് അതേ തോര്‍ത്തുമുണ്ട് ഒന്ന് കഴുകി തോളിലൂടെയിട്ട് അവര്‍ കാലടി ചന്തയില്‍ പോയി കറിക്കുള്ളതും വാങ്ങി ഏറെ വൈകിയായിരിക്കും സ്വന്തം വീട്ടിലെത്തുന്നത്. അവരുടെയൊക്കെ അന്നത്തെ ആ സ്നേഹവും ആത്മാര്‍ത്ഥതയും എത്രയോ വലുതായിരുന്നൂ എന്ന് പലപ്പോഴും തോന്നാറുണ്ട്. അതുകൊണ്ട് തന്നെയായിരിക്കണം കാലമേറെ കഴിഞ്ഞിട്ടും ആ മുഖങ്ങളൊക്കെ ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നത്. അവരുടെ മുഖത്തെ ഓരോ ചുളിവുകള്‍ പോലും ഇന്നും എനിക്ക് മനപാഠമാണ്.

സ്കൂള്‍ പൂട്ടുമ്പോള്‍ കുട്ടികളും ചെറുപ്പക്കാരുമെല്ലാം വൈകുന്നേരങ്ങളില്‍ പാടത്ത് എത്തും. കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ പുല്ല് കിളിര്‍ത്തു തുടങ്ങിയിരിക്കും മിക്കവാറും എല്ലാ വീട്ടുകാര്‍ക്കും പശു, കാള, പോത്ത്, എരുമ,ആട് തുടങ്ങിയ വളര്‍ത്തു മൃഗങ്ങളൊക്കെയുണ്ടകും. അവയെ എല്ലാം രാവിലെ തന്നെ പാടത്ത് മേയാന്‍ വിടും. വൈകിട്ട് ഈ പാടത്താണ് കളികള്‍ മുഴുവനും. ഫുട്ബോള്‍, വോളീബോള്‍, തുടങ്ങിയവക്ക് പുറമേ തൊങ്ങി തൊട്ട്കളി, കോട്ട കളി, കുട്ടിയും കോലും കളി, ഓലപന്തുകളി, കബഡികളി, ഇങ്ങിനെ നിരവധി കളികള്‍. പെണ്‍കുട്ടികളുടെ പ്രധാന വിനോദം കൊത്തം കല്ല് കളിയും വളപ്പൊട്ട്കളി, പിന്നെ “നാരങ്ങ പാല്, ചൂണ്ട്ക്ക് രണ്ട് ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ“ എന്ന് പാട്ട് പാടിയുള്ള ഒരു തരം കളി, പിന്നെ കൈകള്‍ വട്ടത്തില്‍ കമിഴ്ത്തിവച്ച്കൊണ്ട് ‘അപ്പിനി ഇപ്പിനി വെന്തിപ്പൂ , സ്വര്‍ഗ്ഗാ രാജാ വെള്ളേപ്പം” എന്ന പാട്ടിന്റെ മറ്റൊരു കളി, ഇങ്ങിനെ നിരവധി നിരവധി കളികള്‍. ഇതിനിടയില്‍ പാടത്തിന്റെ അരികില്‍ നില്‍ക്കുന്ന മാവിലെ മാങ്ങ എറിഞ്ഞ് വീഴ്ത്തി അതിനു വേണ്ടിയുള്ള കൊച്ച് കൊച്ച് വഴക്കുകള്‍.. അങ്ങിനെ..അങ്ങിനെ.. തിമിര്‍ത്തു നടന്നിരുന്ന ആ പഴയ കുട്ടിക്കാലവും ആ പഴയ ഗ്രാമവും ഹൃദയത്തില്‍ ഒരു സുഖമുള്ള വേദനയായി നിറഞ്ഞു നില്‍ക്കുന്നൂ. വിടുവായന്‍ തവളകള്‍ പതിവായി കരയുന്ന ആ പാടവരമ്പുകളിലൂടെ.. ഒരിക്കല്‍കൂടി കാളി പുലയിക്കും ചക്കിപുലയിക്കുമൊപ്പം കറ്റയും തലയിലേന്തി നടക്കുവാന്‍ കഴിഞ്ഞെങ്കില്‍ എന്നോര്‍ത്തുപോകുന്നു...

ഫെയ്സ് ബൂക്“


“ഫെയ്സ് ബൂക്“

കണ്ടൂ പഴകിയൊരാ പഴം ബുക്കിൽ
നിന്നേറെ പുതുമകളുള്ളോരു ബുക്ക്
പേനയും പെൻസിലും വേണ്ടാത്ത ബുക്ക്
ഇത് താളും പുറം ചട്ടയുമില്ലാത്ത ബുക്ക്
കാല പഴക്കത്താൽ കീറാത്ത ബുക്ക്
ഇത് കാല വർഷത്തിൽ കുതിരാത്ത ബുക്ക്
കാലം കഴിഞ്ഞാലും പഴകാത്ത ബുക്ക് ഇത്
കാലത്തിൻ കയ്യൊപ്പു പതിഞ്ഞോരു ബുക്ക്
ഇത് ......... ഫെയ്സ് ബുക്ക്…

കാലത്തെഴുന്നേറ്റാൽ കണികാണും ബുക്ക്
ചിലരുടെ പ്രാതലിൻ മുന്നിലും കാണുമീ ബുക്ക്
ജോലിക്കിടയൂം കാണുമീ ബുക്ക്
ചിലർക്കൊരു ജോലിയായി മാറിക്കഴിഞ്ഞോരീ ബുക്ക്
ഒരു ജോളിയായ് തുടങ്ങിയതാണീബുക്ക്
ഇന്നൊരു തീരാ വ്യാധിയായ് മാറീയീ ബുക്ക്
വാക്കും പ്രവർത്തിയും തമ്മിൽ പുലബന്ധ
മില്ലാത്തൊരെൻ വാക്കുകൾ
വാരിവിതറാനുള്ളോരു ബുക്ക്
ഫെയ്സില്ലാത്തൊരെൻ വ്യാജ ഫെയ്സ്
ഫേമസ്സാക്കിയതുമീ ബുക്ക്
കാലത്തിൻ മുഖമുദ്രയായ് മാറിയീ ബുക്ക്
കാലവും നേരവും ഇല്ലാത്ത ബുക്ക്..
ഇത് ഫെയ്സ് ബുക്ക്

അഗ്നിയിൽ കത്തിയെരിയാത്ത ബുക്ക്
ഇത് സമരാഗ്നികളാളിപ്പടർത്തുന്ന ബുക്ക്
വംശീയ വിദ്വേഷം പടർത്തുന്ന ബുക്ക്
ഇത് വർഗ്ഗ സമരങ്ങൾ പാടി പുകഴ്ത്തുന്ന ബുക്ക്
തമ്മിൽ കാണാത്തവരെ തമ്മിലടുപ്പിക്കും ബുക്ക്
പിന്നീടവരെ തമ്മിലകറ്റുന്നതുമീ ബുക്ക്
കാമുകീ കാമുകർക്കേറെപ്രിയമീ ബുക്ക്
പ്രായം പറയാതെ പ്രേമിക്കാനീ ബുക്ക്
നന്മയും തിന്മയുംകൈകോർത്തങ്ങനെ
ഉന്മാദ നൃത്തം ചവിട്ടുന്ന ബുക്ക്..
ഇത് ഫെയ്സ് ബുക്ക്.. ഇത്.. ഫെയ്സ് ബുക്ക്..

താജ് മഹലും തോട്ടികളും

താജ് മഹലും തോട്ടികളും 
ഒന്നാം വർഷ പ്രീഡിഗ്രി പഠിക്കുമ്പോൾ എനിക്കൊരു പൂതി.. ടാജ് മഹൽ കാണണം. അങ്ങിനെയൊരു പൂതി ഉണ്ടാവാൻ അതിന്റെ പിന്നിൽ ചില കാരണങ്ങളുമുണ്ടായിരുന്നു. കയ്യിൽ 300 രൂപയുണ്ടായിരുന്നു. പിന്നെ എന്റെ ഇളയപ്പനും കുടുംബവും ആഗ്ര സെന്റ്. ജോസഫ് കോളേജിൽ ജോലി ചെയ്യുന്നുമുണ്ടായിരുന്നു. കല്യാണം കഴിക്കുന്നതിന് മുൻപ് ഇളയപ്പൻ ദൈവവിളിയിൽ ആകൃഷ്ടനായ സെമിനാരിയിൽ പോയിരുന്നു. അത് ദൈവത്തിന്റെ ഓഫീസിലെ ആർക്കോ പറ്റിയ ഒരു ക്ലറിക്കൽ മിസ്റ്റേക്കായിരുന്നു. ഇതറിഞ്ഞ ദൈവം അഞ്ചെട്ട് വർഷം കഴിഞ്ഞപ്പോൾ അദ്ദേഹത്തെ പിരിച്ച് വിട്ട് പെണ്ണ് കെട്ടിച്ചു. അതൊരു വൻ വിജയമായിരുന്നു. അതിൽ രണ്ട് ആൺ കുട്ടികളും രണ്ട് പെൺകുട്ടികളും. മൂത്തയാൾ ഫാദർ ജോസ്. അപ്പൻ പഠിച്ചിരുന്ന അതേ സെമിനാരിയിൽ തന്നെ (ബനാറസിൽ) മകനും പഠിക്കാനവസരം കിട്ടി. ഇപ്പോൾ ഡെൽഹി രൂപതയിൽ സേവനം ചെയ്യുന്നു. രണ്ട് പെൺ മക്കളും ഇതേ പാതയിൽ തന്നെ. ഒരാൾ നോർത്തിൻഡ്യയിലും ഒരാൾ ഇറ്റലിയിലും സേവനം ചെയ്യുന്നു. വംശാവലി നിലനിറുത്തേണ്ട ചുമതല ഇളയവൻ ഏറ്റെടുത്തു. ഓ, സോറി. പറഞ്ഞ് പറഞ്ഞ് കാട് കയറി. മടങ്ങിവരാം. 1980.
ഫോൺ ഇല്ലാത്ത കാലം. ഒരു ലെറ്റർ എഴുതി അതിന്റെ മറുപടി കിട്ടിയിട്ട് ഇളയപ്പന്റടുത്തേക്ക് പോകാനുള്ള ക്ഷമയുണ്ടായിരുന്നില്ല. നേരെ അങ്കമാലി റെയിൽവേ സ്റ്റേഷനിൽ ചെന്ന് ഒരു ആഗ്ര ടിക്കറ്റെടുത്തു. 85രൂപ 85 പൈസയായിരുന്നു അന്നത്തെ ടിക്കറ്റ് ചാർജ്ജ്. ജയന്തി ജനതാ എക്സ്പ്രസ്സിലായിരുന്നൂ ഇളയപ്പനും കുടുംബവും ആഗ്രക്ക് പോകുന്നതും വരുന്നതും എന്നെനിക്കറിയാമായിരുന്നു. അങ്ങിനെ ആദ്യം വന്ന ജയന്തി ജനതാ എക്സ്പ്രസ്സിൽ കയറി ഇരുന്നു. റിസർവേഷൻ ഒന്നും ഉണ്ടായിരുന്നില്ല. സഹ യാത്രികരുമായി പരിചയപ്പെട്ടു. യാത്രാലക്ഷ്യം വിവരിച്ചപ്പോളാണ് അറിയുന്നത് അത് ബോംബെ ജയന്തി ജനത എക്സ്പ്രസ്സ് ആയിരുന്നൂ എന്നും. പിന്നെ അവരുടെ ഉപദേശപ്രകാരം പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി. അടുത്ത വണ്ടിയിൽ മദ്രാസ്സിലേക്ക്. വെളുപ്പിന് മദ്രാസ്സ് റെയിൽവേ സ്റ്റേഷനിൽ എത്തി. അവിടെ വച്ച് ഇളയപ്പന് ഒരു ലെറ്റർ എഴുതി റെയിവേ സ്റ്റേഷനിൽ തന്നെ പോസ്റ്റ് ചെയ്തു. ലെറ്റർ കിട്ടുമെന്ന് ഒരു ഉറപ്പുമില്ലായിരുന്നു. അന്നു വൈകിട്ടായിരുന്നു അവിടന്നുള്ള വണ്ടി. ഭാഗ്യവശാൽ പിറ്റേന്ന് ജോലിക്ക് പോകാനിറങ്ങിയ ഇളയപ്പന് എന്റെ പോസ്റ്റ് കിട്ടി. അങ്ങിനെ ആഗ്ര റെയിൽവേ സ്റ്റേഷനിൽ വന്ന് ഇളയപ്പൻ എന്നെ വീട്ടിലേക്ക് കൊണ്ടുപോയി.

ആഗ്രയിൽ രണ്ടാഴ്ച ഇളയപ്പന്റെ കുടുംബത്തോടൊപ്പം ചിലവഴിച്ചു. അതിനിടയിൽ രണ്ടൽഭുതങ്ങളാണ് എനിക്ക് കാണാൻ കഴിഞ്ഞത്. ഒന്ന് ലോകത്തിലെ ഏഴത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ. മറ്റൊന്ന് അവിടെ ഞാൻ കണ്ട തോട്ടികൾ. മനുഷ്യ മലം തലയിൽ ചുമന്ന് നീങ്ങുന്ന, പറഞ്ഞു കേട്ടുമാത്രം പരിചയമുള്ള തോട്ടികൾ. ഇവരുടെ തലയിലെ മലം നിറച്ച കുട്ടയിൽ നിന്നും നിന്നും കഴുത്തിലൂടെയു കവിളിലൂടെയും ഒലിച്ചിറങ്ങുന്ന മലം കണ്ട് സത്യത്തിൽ എന്റെ ഹൃദയം നൊന്തു. നഗരത്തിലെ തിരക്കേറിയതും എന്നാൽ ഇടത്തരക്കാർ താമസിക്കുന്നതുമായ വീടുകളിലും ചെറിയ ഫ്ലാറ്റുകളിലും കക്കൂസുകൾ ഉണ്ടായിരുന്നില്ല. ഈ വീടുകളിൽ ഒരാൾക്ക് ഇരിക്കാവുന്ന ഒരു ചെറിയ മുറിയുണ്ടായിരിക്കും. അകത്തിരിക്കുന്ന ആളെ കാണാതിരിക്കാനായി വാതിലിനു പകരം ഒരു തുണി ഇട്ടിട്ടുണ്ടായിരിക്കും. ഇവിടെ ഒരു കടലാസ് നിവർത്തിവച്ച് അതിൽ കാര്യം സാധിച്ച് വയ്ക്കും. എല്ലാ ദിവസവും ഈ തോട്ടികൾ അവിടെയെത്തി ഈ മലം കോരി കുട്ടയിലാക്കി തലച്ചുമടായി കൊണ്ടുപോയി യമുനാ നദിയിൽ തള്ളും. വിശപ്പടക്കാൻ കാലങ്ങളായി ഈ തൊഴിൽ ചെയ്യുന്ന ഇവരുടെ ജീവിതം മൃഗതുല്യമായിരുന്നു. ഇത്തരത്തിൽ മനുഷ്യ മലവുമായി പോകുന്ന തോട്ടികളെ പല പ്രാവശ്യം നിരത്തുകളിൽ വച്ച് കാണാൻ കഴിഞ്ഞിട്ടുണ്ട്.. ഇന്ന് ഈ സംവിധാനം നിലവിലുണ്ടോ എന്നെനിക്കറിയില്ല. ഇളയപ്പനും കുടുംബവും വർഷങ്ങൾക്ക് മുൻപേ നാട്ടിൽ സെറ്റിൽ ചെയ്തതുകൊണ്ട് ഇപ്പോഴത്തെ അവസ്ത്ഥ അറിയാനും വയ്യ.
എന്നാൽ ഈ തോട്ടികളും തോട്ടി വ്യവസ്ഥയും മറ്റൊരു രീതിയിൽ ഇന്നും നിലനിൽക്കുന്നൂ. സമൂഹത്തേയും രാജ്യത്തേയും നിയമത്തേയും സദാചാര മൂല്യങ്ങളേയും ആകമാനം നാറ്റിച്ച്കൊണ്ട് പൂർവ്വാധികം ശ്ക്തിയായി തന്നെ. കുട്ടയിലുള്ള മനുഷ്യ മലത്തേക്കാൾ ചീഞ്ഞുനാറിയ, നികൃഷ്ടരായ ഈ മതമൌലിക, രാഷ്ട്രീയ നേതാക്കന്മാരെ ചുമക്കുന്നത് പ്രബുദ്ധരെന്നവകാശപ്പെടുന്ന ആധുനിക തോട്ടികളും. തലയിലൂടെ ഒലിച്ചിറങ്ങുന്ന വിസർജ്ജ്യ ശകലങ്ങൾ ഈ പ്രബുദ്ധർക്ക് എന്തിനുമുള്ള ഊർജ്ജം നൽകുന്നു. ബാക്കിയുള്ളത് യമുനയിലൊഴുക്കാതെ ഇവർ അടുത്ത തലമുറക്ക് നൽകി ഇവരെ ചുമക്കാൻ സജ്ജമാക്കുന്നു. ചരിത്രം ആവർത്തിക്കുന്നു. തോട്ടികൾ നീണാൾ വാഴട്ടെ. ധീരാ.. വീരാ..

എന്റെ കടിഞ്ഞുല്‍ പ്രണയകഥയിലെ ...

എന്റെ കടിഞ്ഞുല്‍ പ്രണയകഥയിലെ ...

പ്രീഡിഗ്രി കഴിഞ്ഞ് നേരെ stenography പഠിക്കാന്‍ ഒക്കല്‍ ശ്രീ നാരായണ ITC യില്‍ ചേര്‍ന്നു. ക്ളാസ് തുടങ്ങി ഒരാഴ്ച കഴിഞ്ഞാണ് ഞാന്‍ ചെല്ലുന്നത്. ആദ്യ ക്ലാസ്സിലും വൈകിയാണെത്തിയത്‌.
ആദ്യ ബഞ്ചില്‍ സൈഡിലായി ഇരിപ്പിടം കിട്ടി. ആകെ ഒരു പകപ്പായിരുന്നു. ആദ്യ പിരിയദു കഴിഞ്ഞപ്പോള്‍ ഒന്ന്‍ പുറകോട്ടു നോക്കി. ആദ്യ രണ്ട്ട് ബഞ്ചുകളില്‍ ആണുങ്ങളും അതിനു പുറകില്‍ നാല് ബഞ്ചുകളില്‍ പെന്കുട്ടികളും. 25ല്‍ താഴെ വരുന്ന വിദ്യാര്‍ത്ഥികളെ ഉണ്ടായിരുന്നുള്ളൂ. പുറകോട്ട് നോക്കിയ ഞാന്‍ ഉടനെ നോട്ടം പിന്‍വലിച്ചു. ഇത് വരെ എന്നെ ആരും നോക്കിയിട്ടില്ലാത്ത രീതിയില്‍ നാലാമത്തെ ബഞ്ചില്‍ മൂന്നാമതിരുന്ന അവളുടെ ആ നോട്ടം എന്നെ ഒരു വല്ലാത്ത ഒരവസ്തയിലാക്കി. പിന്നെ ആകെ ഒരന്കലാപ്പായിരുന്നു. ഇന്റര്‍വെല്‍ സമയത്ത് അവള്‍ ഒന്നുകൂടി എന്നെ നോക്കി പുഞ്ചിരിച്ച് പുറത്തേക്ക് പോയി. വിടര്‍ന്ന വലിയ കണ്ണുകളും നീണ്ട മുടിയും ഇളം കറുപ്പുമുള്ള അവളായിരുന്നു എന്റെ ആദ്യ പ്രണയത്തിലെ ദുരന്ത നായിക. പ്രേമം സാവധാനം വളര്‍ന്നു. ക്ലാസ്സില്‍ നിന്നും അത് പുറത്തേക്ക് അറിഞ്ഞുതുടങ്ങി. മാനെജ്മെന്റ് വിളിച്ച് താക്കീതു ചെയ്തു. എങ്കിലും ഞങ്ങളുടെ പ്രേമം നിര്‍വിഘ്നം തുടര്‍ന്നുകൊണ്ടിരുന്നു. വര്‍ഷാവസാനം ITC ഡേ ക്ക്
ചാലക്കുടി സുരഭി THEATOR ല്‍ നൂണ്‍ ഷോക്ക് പോകാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അന്ന് അവള്‍ നേരത്തെ വന്നു. ഞാനും നേരത്തേ എത്തി. അവള്‍ മുന്‍പേ പോയി ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കും. കുറെ കഴിഞ്ഞ് ഒന്ന്മരിയാത്താവനെപോലെ ഞാനും അവിടെ ചെല്ലുന്നു. നേരെ ബസ്സില്‍ കയറുന്നു. സിനിമ കഴിഞ്ഞ് സാധാരണ പോലെ വീട്ടിലേക്ക്. ഇതായിരുന്നു. പ്ളാന്‍. അങ്ങിനെ അവള്‍ നേരെ ബസ്‌ stand ലേക്ക് പോയി. ഇനി എന്റെ ഉഴം ആണ്. അപ്പോള്‍ തുടങ്ങി എനിക്ക് ഒരു വല്ലാത്ത അസ്വസ്ഥതയും വയറു വേദനയും . നേരെ ടോയ്ലറ്റില്‍ പോയി. ഇളകിയാണ് പോകുന്നത്. ഒന്ന് കഴിഞ്ഞു. രണ്ടു കഴിഞ്ഞു, പലത് കഴിഞ്ഞു. ഒരു രക്ഷയുമില്ല. ബസ് stand ല്‍ കാത്ത് നിന്ന് മടുത്ത അവള്‍ തിരിച്ചു വന്നു. നേരം ഉച്ചയകാറായി . പിന്നെ പോയിട്ട് കാര്യമില്ല. മാത്രമല്ല വയറിളക്കം കുറയുന്നുമില്ല. കാര്യം പറഞ്ഞപ്പോള്‍ അവളെന്നെ കളിയാക്കി . പേടിതൂറന്‍. അങ്ങിനെ ആദ്യ സിനിമ ഫ്ലോപ്പ് . ഈ പേടിച്ചു വയറിളകി എന്നൊക്കെ ചിലര്‍ പറയുമ്പോള്‍ അവരെ ആരും കളിയാക്കണ്ട. അങ്ങിനെ വയറിളകും... ഇനിയുള്ള കഥ പറയുന്നില്ല. അവള്‍ ഇന്ന് മറ്റൊരു ആളുടെ ഭാര്യയാണ് .. എന്റെ കടിഞ്ഞുല്‍ പ്രണയ കഥയിലെ ആ പെണ്കൊടിക്ക് ഈ വാലന്റൈന്‍ ദിനത്തില്‍ ഞാനെന്‍റെ ആശംസകള്‍ അറിയിക്കുന്നു ..എനിക്കതിനു അര്‍ഹതയില്ലെങ്കിലും...

സ്നേഹ പൂർവ്വം മോഹൻലാലിന്

സ്നേഹ പൂർവ്വം മോഹൻലാലിന്
പ്രിയപ്പെട്ട ലാലേട്ടാ,
ഏതൊരു സാധാരണ മലയാളിയേയും പോലെ ഞാനും സിനിമയേയും സിനിമാതാരങ്ങളേയൂം ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു സാധാരണ മലയാളിയാണ്.
ആ ആരാധനാ പാത്രങ്ങളുടെ ഏറ്റവും മുകളിലായിട്ടാണ് അങ്ങയെ ഞാൻ പ്രതിഷ്ഠിച്ചിരിക്കുന്നത്. 
അങ്ങ് ഞങ്ങൾക്ക് നൽകിയ അനശ്വര കഥാ പാത്രങ്ങൾ മരണം വരെ ഞങ്ങളോടൊപ്പം ഉണ്ടാകും. ആ കഥാപാത്രങ്ങൽക്ക് ജീവൻ നൽകിയ അങ്ങും മരണം വരെ ഞങ്ങളോടൊപ്പം ഞങ്ങളുടെ മനസ്സിൽ ഉണ്ടാകണം എന്ന് ഞങ്ങൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. എന്നാൽ കഥാപാത്രങ്ങളെ ഞങ്ങളിൽ ഉപേക്ഷിച്ച് അങ്ങ് ഞങ്ങളുടെ മനസ്സുകളിൽ നിന്നും അകന്നു പോകുന്നുവോ എന്നൊരു സംശയം ഈയിടെയായി ഞങ്ങൾക്ക് തോന്നുന്നു. സിനിമയിലൂടെ അങ്ങ് നേടേണ്ടതിലധികം നേടിക്കഴിഞ്ഞിട്ടുണ്ട്. പണമായും അവാർഡുകളായും ലെഫ്റ്റനന്റ് കേണൽ പോലെയുള്ള അർഹതയില്ലാത്ത പദവികളായും മറ്റും. ഇതിലൊന്നും ഞങ്ങൾക്ക് പരാതിയില്ല, അധവാ പരാതിപ്പെട്ടിട്ടും കാര്യമില്ല. ഒരു നാലു തലമുറക്ക് സുഭിക്ഷം കഴിയാനുള്ളത് ഞങ്ങളേപ്പോലുള്ള പാവം പ്രേക്ഷകരിൽ നിന്നും നേടിയിട്ടും താങ്കളുടെ പണത്തിനോടുള്ള ആർത്തി ഇനിയും കുറഞ്ഞിട്ടില്ലാ എന്ന് അങ്ങ് തന്നെ ഞങ്ങളെ ബോധ്യപ്പെടുത്തുന്നതാണ് ഈയിടെയായി ടെലിവിഷൻ തുറന്നാൽ അങ്ങ് കാട്ടി കൂട്ടുന്ന പരസ്യങ്ങൾ. അവസാനത്തെ അങ്ങയുടെ “കൊക്കോനാട്“ പരസ്യം കണ്ടാൽ ഓക്കാനിക്കാൻ വരും എന്ന് പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തിയില്ല. അങ്ങയോടുള്ള അന്ധമായ സ്നേഹം കൊണ്ട് അത് വാങ്ങി ഉപയോഗിച്ച് കൊൾസ്ട്രോൾ കൂടി ചാകാൻ ചാവേറുകളായി നിരവധി പേർ കേരളത്തിലുണ്ട് എന്നറിഞ്ഞുകൊണ്ട് തന്നെയാണ് അങ്ങ് ഇതുപോലെയുള്ള പരസ്യങ്ങളിൽ അഭിനയിക്കുന്നത്. അറിഞ്ഞ്കൊണ്ട് എന്തിന് ഈ പാവങ്ങളെ ഇങ്ങിനെ കൊലക്ക് കൊടുക്കുന്നു? ഇത് മാത്രമല്ലാ, അങ്ങയുടെ മറ്റ് പരസ്യങ്ങളും ഇതിൽ നിന്നും ഒട്ടും വ്യത്യസ്ഥമല്ല. മറ്റ് സൂപ്പർ താരങ്ങളുടെ കാര്യവും ഇവിടെ വിസ്മരിക്കുന്നില്ല. അങ്ങ് ഒരു നല്ല നടനാണ്. അങ്ങയുടെ നാട്യം സിനിമയിൽ കാണുവാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. നേരം വെളുത്ത് ടെലിവിഷൻ തുറന്നാൽ അങ്ങയെ മാത്രം കണ്ട് സത്യത്തിൽ ഞങ്ങൾ അങ്ങയെ വെറുത്തു തുടങ്ങിയോ എന്നൊരു സംശയം. അങ്ങ് പണ്ട് “ഉദയനാണ് താരം” എന്ന സിനിമയിൽ ചോദിച്ചത് പോലെ “എന്തിനും ഒരു പരിധിയില്ലേ” സാർ. ദയവ് ചെയ്ത് അങ്ങയുടെ ഈ ആക്രാന്തം ഒന്ന് കുറക്കൂ. വേറെയും പാവപ്പെട്ട താരങ്ങൾ സിനിമയിലുണ്ടല്ലോ. ഇതൊക്കെ അവർ ചെയ്യട്ടെ. അവർക്കും ജീവിക്കേണ്ടേ?..
സസ്നേഹം, ഒരു ആധാരകൻ..