Wednesday 10 April 2013

ഓർമ്മയിലെ വിഷു


.
ഓണം പോലെ അത്ര കളര്‍ഫുള്‍ അല്ലാ വിഷു സ്മരണകള്‍. എങ്കിലും എന്തെങ്കിലുമൊക്കെ ഓര്‍ക്കാനുണ്ടാകുമല്ലോ.  അത്തരം ഒന്ന് രണ്ട് ഓർമ്മകൾ മാത്രമേ എനിക്ക് വിഷുവിനെക്കുറിച്ചുള്ളൂ.

1.പറയത്ത്കാരും പനമനക്കാരുമായിരുന്നൂ ഞങ്ങളുടെ നാട്ടിലെ രണ്ട് ജന്മി കുടുംബങ്ങൾ. പറയത്ത്കാർ മേനോന്മാർ ആയിരുന്നു. വലിയ വിക്റ്റോറിയൻ സ്റ്റൈലിലുള്ള വീടുകളായിരുന്നു പറയത്തുകാരുടെ. വീടിനുമുൻപിലെ ചുവരിൽ  കാട്ടുപോത്തിന്റെ ഒറിജിനൽ തലകളും സിംഹത്തിന്റേയും ആനയുടേയുമൊക്കെ തലയുടെ പ്രതികകളു  ഉണ്ടാക്കി വച്ച വീതികൂടിയ വാ‍രാന്തകളുള്ള വലിയ ഇരുനില വീടുകൾ. രണ്ടാം നിലയിലെ ഇറയിൽ തൂക്കിയിട്ട നീലപെയിന്റടിച്ച  മുളയുടെ ഹൊറിസോണ്ടൽ ബ്ലൈൻഡ്സ്. അവിടുത്തെ പത്മനാഭമേനോൻ എന്നയാളുടെ അടുത്ത് വളരെ ചെറുപ്പത്തിൽ കൂട്ടുകാർക്കൊപ്പം ഒരിക്കൽ വിഷുകൈനീട്ടം വാങ്ങാൻ പോയതോർമ്മയുണ്ട്.  എന്റെ കൂട്ടുകാരൻ തോട്ടങ്കര ജോസിന്റെ അപ്പൻ പറയത്തെ കാര്യസ്ഥന്മാരിൽ ഒരാളായിരുന്നുമൂന്ന് പൈസയാണ് അന്ന് പറയത്തെ പപ്പനേമാൻ എന്ന് വിളിക്കുന്ന പത്മനാഭമേനോൻ വിഷുകൈനീട്ടമായി തന്നത്അദ്ദേഹത്തിന്റെ അനുജനോ മറ്റോ ഒരു രണ്ട് പൈസയും തന്നു. വിഷുവിന്റെന്ന്  രാവിലെ ഒത്തിരി പേർ അവിടെ കൈനീട്ടം വാങ്ങാൻ  പോകുമായിരുന്നു. ആ വീടുകളുടെ മുന്നിലൂടെയാണ് ഞങ്ങൾ സ്കൂളിലേക്ക് എളുപ്പത്തിൽ നടന്ന് പോവുക. പറമ്പിൽ ധാരാളം മാവുകളും വാളൻപുളി മരങ്ങളും ഉണ്ടായിരുന്നു. സ്കൂളിൽ പോകുമ്പോൾ മാങ്ങയും പുളിയുമൊക്കെ പെറുക്കിയെടുത്ത് തിന്നും. നാട്ടിലെ കല്യാണങ്ങൾക്കും അടിയന്തിരങ്ങൾക്കുമൊക്കെ സദ്യ ഉണ്ടാക്കുവാനുള്ള ഓട്ട് വാർപ്പ് ഇവിടുന്നാണ് എല്ലാരും കൊണ്ടു പോവുക. പല വലിപ്പത്തിലുള്ള ധാരാളം വാർപ്പ്കൾ അവർക്കുണ്ടായിരുന്നിരിക്കണം. വീടിന്റെ പുറകിൽ മാണിക്യമംഗലം തുറ. തുറയിൽ നിന്ന് പ്രത്യേകം തോട് വെട്ടി വെള്ളം എത്തിച്ഛിരുന്ന ചെങ്കല്ലുകൊണ്ട് പടവുകൾ കെട്ടിയൊതുക്കിയ ഒരു കുളവും കുളക്കരയിൽ കുളപ്പുരയും അവർക്കുണ്ടായിരുന്നു. നാട്ടിലുള്ള എല്ലാവരുടേയും പണസംബന്ധമായ ആവശ്യങ്ങൾക്ക് ഈ പറയത്ത്കാരെയാണ് ആശ്രയിച്ഛിരുന്നത്. നാട്ടുകാർക്ക് പണത്തിന് ആവശ്യം വന്നാൽ  വീടിന്റെ ആധാരം പണയം വച്ചും സ്വർണ്ണം പണയം വച്ചുമൊക്കെ നാട്ടുകാർ  പണം വാങ്ങുന്നത് ഈ പറയത്തുകാരിൽ നിന്നായിരുന്നു.. നാട്ടുകാർക്കെല്ലാം അവരോട് നല്ല ബഹുമാനവും സ്നേഹവുമായിരുന്നു. പണ്ട് വയനാട്ടിൽ നക്സൽ വർഗ്ഗീസിന്റെ നേതൃത്വത്തിൽ കേണിച്ചിറ മത്തായിയേയും അതുപോലെ മറ്റ് പല ജന്മിമാരേയും  തലവെട്ടി കൊന്ന കാലം. ഈ പറയത്തെ ഏമാന്മാരെയും ഇതുപോലെ കൊല്ലുമെന്ന് അവർക്ക് ഒരു ഊമ കത്ത് കിട്ടി. കത്ത് കിട്ടിയതോടെ ഇവർ ആകെ ഭയന്നു. ഈ വിവരം നാട്ടിൽ എല്ലാവരും അറിഞ്ഞു..  എന്റെ അപ്പനുൾപ്പെടെ നാട്ടിലുള്ള ആണുങ്ങളെല്ലാം ജാതിമത ചിന്തയില്ലാതെ ഏതാണ്ട് ഒരാഴ്ച്ചയിലധികം അവരുടെ വീടുകളുടെ മുൻപിൽ  കുറുവടിയും വെട്ടുകത്തിയുമായി കാവൽ നിന്നുഒരുപക്ഷേ ആ പഴയ ജന്മികുടിയാൻ ബന്ധമോ അതുമല്ലെങ്കിൽ മനുഷ്യർ തമ്മിലുള്ള  ഊഷ്മള ബന്ധങ്ങളോ ഒക്കെയായിരിക്കാം  ഒരു സമൂഹത്തെ മുഴുവൻ അവർക്ക് വേണ്ടി കാവലിരിക്കാൻ പ്രേരിപ്പിച്ചത്. ഇന്നാണെങ്കിൽ ജാതിയുടേയും കൊടിയുടേയും പേരിൽ അല്ലാതെ ആരെങ്കിലും പോകുമോ? .

2.എന്റെ ബാല്യത്തിൽ ഞങ്ങളുടെ വീടിന്റെ കിഴക്കേ അതിരില്‍ താമസിച്ചിരുന്നത് കുറുമ്പന്‍ പുലയനും അദ്ദേഹത്തിന്റെ മക്കളും ആയിരുന്നു. ആകെ ഒരു പുലയ കുടുംബമേ ഞങ്ങളുടെ ആ പ്രദേശത്ത്  ഉണ്ടായിരുന്നുള്ളു. കുറുമ്പന്‍ പുലയന്‍റെ മകന്‍ വേലായുധന്‍ ചേട്ടനും ഭാര്യ തങ്കമ്മ ചേച്ചിയും പിന്നെ മകള്‍ ആശയും . ആശക്കും  എന്റെ അതെ പ്രായം തന്നെയായിരുന്നു.. എന്റെ ബാല്യ കാലത്തിലെ ഏക കൂട്ടുകാരിയും ഈ ആശ തന്നെയാണ്. വിഷുവിനും ഓണത്തിനും എനിക്കും ആശക്കൊപ്പം തങ്കമ്മ ചേച്ചി സദ്യ വിളമ്പും.  രണ്ട് മുറിയും ഒരു അടുക്കളയും ഒരു ഇറയവും ഉള്ള ആ തേക്കാത്ത വീടിന്റെ  ചാണകം മെഴുകിയ  തറയില്‍ ഒരു പായ മടക്കിയിട്ടു അതിന്റെ മുന്നില്‍ ഇലയിട്ടാണ് സദ്യ വിളമ്പിയിരുന്നത്. അത് കൂടാതെ വിഷുവിന്റെ പായസവും വിഷുക്കട്ടയും മറ്റും തങ്കമ്മ  ചേച്ചി വീട്ടില്‍ കൊണ്ടുവന്ന് തരുമായിരുന്നു. ഞാന്‍ മൂന്നിലോ നാലിലോ പഠിക്കുമ്പോള്‍ വേലായുധന്‍ ചേട്ടനും തങ്കമ്മ ചേച്ചിയും ആശയും കുറെ ദുരെ മറ്റൊരു  സ്ഥലം വാങ്ങി അവിടെ വീട് വച്ച് അങ്ങോട്ട്‌ താമസം മാറ്റി. പിന്നെ കുറുമ്പന്‍ പുലയനു അവിടെ കിടന്നു മരിക്കണം എന്നായിരുന്നു ആഗ്രഹം. അത്കൊണ്ട് കുറുമ്പന്‍ പുലയന്‍ ഒറ്റക്ക് അവിടെ താമസിച്ചു. ഒരഞ്ചാറു കൊല്ലം കഴിഞ്ഞ് അദ്ദേഹം മരിച്ചു. അവിടെ തന്നെ അദ്ദേഹത്തെ ദഹിപ്പിക്കുകായും ചെയ്തു. തങ്കമ്മ ചേച്ചിയും മറ്റും പോയതോടെ എന്റെ വിഷുവും അവരോടൊപ്പം പോയി. പിന്നീട് വിഷു ആഘോഷിക്കുന്നത് ഇവിടെ വന്നതിന് ശേഷമാണ്. എന്റെ പ്രിയ സുഹൃത്ത് ഗോഗുലിന്റേയും സുമതിയുടേയും വീട്ടിൽ. ഇക്കൊല്ലം ആഘോഷം ഉണ്ടോ ആവോ?  ഇതുവരെ അവരൊന്നും പറഞ്ഞിട്ടില്ല. സാമ്പത്തിക മാന്ദ്യം വിഷുവിനേയും ബാധിച്ചോ എന്നൊരു സംശയം . ഇത് വായിച്ചെങ്കിലും അവർ വിളിക്കുമായിരിക്കും എന്ന പ്രതീക്ഷയോടെ, എല്ലാവർക്കും നേരത്തേ തന്നെ വിഷുവിന്റെ ആശംസകളോടെ നിറുത്തുന്നു.

Saturday 6 April 2013

പൊന്നിൻ കുരിശുമുത്തപ്പോ..


നാളെ മലയാറ്റൂർ പുതുഞായറാഴ്ച്ച. മലയാറ്റൂരും പുതുഞായറുമെല്ലാം ഗൃഹാതുരത്വത്തിന്റെ ചെറുനോവുകളായി വീണ്ടും മലകയറുകയാണ്. കുണ്ടും കുഴിയും കയറ്റവും ഇറക്കവവും ഒക്കെയായി ആ ഓർമ്മകളങ്ങിനെ മനസ്സിൽ കിടന്ന് കിതക്കുന്നു. എത്ര പ്രാവശ്യം മലകയറിയിട്ടുണ്ടെന്ന് എനിക്കോർമ്മയില്ല. പിച്ചവച്ച് തുടങ്ങുന്നതിനും മുൻപേ അമ്മയുടെ ഒക്കത്തിരുന്നും മലകയറിയതായി അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. ആദ്യമൊക്കെ വീട്ടുകാരോടൊപ്പം, പിന്നെ കൂട്ടുകാർക്കൊപ്പം, പിന്നെ ഔദ്യോഗികാർത്ഥം. ഞങ്ങളുടെ വീട്ടിൽ നിന്നും മലയാറ്റൂർ താഴത്തേ പള്ളിയിലേക്ക് ഏകദേശം 12 കിലോമീറ്റർ ദൂരമുണ്ട്. പണ്ടൊക്കെ ആ പ്രദേശങ്ങളിലുള്ളവരൊക്കെ നടന്നാണ് മലയാറ്റൂർക്ക് പോയിരുന്നത്. കൊടുംബാംഗങ്ങൾ ഒന്നിച്ചും അയൽക്കാരൊന്നിച്ചും അല്ലെങ്കിൽ പള്ളിക്കാരൊന്നിച്ചുമൊക്കെ നടന്ന് പോകും. അന്നൊക്കെ പോകുന്ന വഴിക്കെല്ലാം  ഇടക്കിടക്ക്  വഞ്ചികളിലും വലിയ വാർപ്പുകളിലും കലങ്ങളിലുമൊക്കെ മലകയറാൻ പോകുന്നവർക്ക് ഒരു നേർച്ചയായി ഫ്രീ സംഭാരംവിതരണം ഉണ്ടായിരുന്നു. ഉപ്പും വേപ്പിലയുമൊക്കെയിട്ട് നാടൻ മോരുകൊണ്ടുട്ടാക്കിയ സംഭാരം. അതുകൊണ്ട് ദാഹം ഒരു പ്രശ്നമേ അല്ലായിരുന്നു. വണ്ടിക്കൂലിയും വേണ്ടാ, വെള്ളാത്തിന് കാശും വേണ്ട. നേർച്ചയിടാനുള്ള കാശ് മാത്രമായിട്ടായിരിക്കും പലപ്പോഴും പോവുക. കുറച്ച് വളർന്നപ്പോൾ കൂട്ടുകാരോടൊപ്പം അൽ‌പ്പം കൂടി ഫ്രീ ആയി പോകാൻ തുടങ്ങി. വൈകിട്ട് വെയിൽ ചായുമ്പോൾ യാത്ര തിരിക്കും. താഴത്തെ പള്ളിക്കടവിൽ എത്തി ഒരു രണ്ട് മണിക്കൂർ പുഴയിൽ അർമ്മാദിക്കും. പിന്നെ പതുക്കെ മലകയറ്റം. മുകളിലെത്തി വടക്കേ പാറചെരുവിൽ തോർത്ത് വിരിച്ച് കിടന്നുറങ്ങും. പിറ്റേന്ന് നേരം വെളുക്കുമ്പോൾ മലയിറങ്ങും. പുഴയിലെത്തി പിന്നെയും ഒരു കുളി. പിന്നെ വീട്ടിലേക്ക്.  പോരും വഴി വീണ്ടും ഇഷ്ടം പോലെ സംഭാരവും കഴിച്ച് ഉച്ചയോടെ വീട്ടിലെത്തും. അങ്ങിനെ കാലങ്ങൾ കഴിയവേ ജോലിസംബന്ധമായിട്ടായിരുന്നൂ പിന്നീടുള്ള മലകയറ്റങ്ങൾ. രസകരമായ നിരവധി അനുഭവങ്ങൾ.. പ്രായത്തിന്റെ ചാപല്യങ്ങൾ..ഓർക്കുമ്പോൾ സന്തോഷവും സങ്കടവും നിരാശയുമൊക്കെ മാറിമറിയുന്നൂ. ഇനി എന്നാണാവോ മല കയറാൻ കഴിയുക. കഴിഞ്ഞാൽ തന്നെ അനുഭവങ്ങൾക്ക് ആ പൊന്നിന്റെ തിളക്കമുണ്ടാകില്ലെന്നുറപ്പ്. എങ്കിലും ഒരോ ആശകൾ.. പൊന്നിൻ കുരിശുമുത്തപ്പോ.. പൊന്മല കയറ്റം..

ഉയിര്‍പ്പിന് സമയമായി.



ഈഗോയുടെ കല്ലറയില്‍ അഹങ്കാരത്തിന്റെ ശവകച്ചയില്‍ പൊതിഞ്ഞ്  കുശുമ്പും കുന്നായ്മയും പരദൂഷണവും ആകുന്ന സുഗന്ധതൈലങ്ങള്‍  പുശി ജാതിമതവര്‍ഗ്ഗീയ ചിന്തകളുടെ കരിമ്പാറ കൊണ്ടു  ആ കല്ലറവാതിലടച്ച്‌  അതിനുള്ളില്‍  സമാധി കൊള്ളാതെ വരൂ നമുക്ക്  സ്വയം യിര്‍ത്തെഴുന്നേല്‍ക്കാം .എന്നിട്ട് ഇവിടെ, ഈ ഭുമിയില്‍  നമുക്ക് സ്വര്‍ഗ്ഗം പണിയാം ....കമോണ്‍ എവരിബടി.... എല്ലാര്‍ക്കും   ഉയിര്‍പ്പിന്റെ ആശംസകള്‍..

ദു:ഖവെള്ളിയാഴ്ച്ച


ഒരോ ദു:ഖവെള്ളിയാഴ്ച്ചകളും എന്നെ വീണ്ടും വീണ്ടും ആശയകുഴപ്പത്തിലാക്കുകയാണ്. കൺഫ്യൂഷൻ..കൺഫ്യൂഷൻ..കൺഫ്യൂഷൻ.. കാരണം എന്താണെന്ന് വച്ചാൽ ഈ യൂദാസ് തന്നെ. ദൈവം വളരെ കൃത്യമായി തിരക്കഥയെഴുതി നടപ്പാക്കിയ ഒന്നായിരുന്നൂ ക്രിസ്തുവിന്റെ രക്ഷാകര ദൌത്യം. ആ സ്ക്രിപ്റ്റ് നാടകം തുടങ്ങുന്നതിന് മുൻപേ പ്രവാചകന്മാർ വഴി കാണികളെ അറിയിക്കുകയും ചെയ്തിരുന്നു. സെക്സും സ്റ്റണ്ടും ആക്ഷനും  അതിലുപരി നല്ല മെസ്സേജുമുള്ള ന്യൂ ജനറേഷൻ സിനിമ പോലെ തന്നെ. എല്ലാം അണുവിടെ തെറ്റാതെ എല്ലാ അഭിനേതാക്കളും വളരെ ഭംഗിയായി അഭിനയിച്ച് തീർക്കുകയും  ചെയ്തു.  നിന്നേപ്പോലെ തന്നെ നിന്റെ ശത്രുവിനേയും സ്നേഹിക്കുക എന്ന ആ സിനിമയിലെ മെസ്സേജ് സിനിമയിലെ വില്ലന്റെ കാര്യത്തിൽ മാത്രം എന്തുകൊണ്ട് ആപ്ലിക്കബിളാകുന്നില്ലാ എന്നതാണ് എന്നെ കുഴക്കുന്നത്. ഞാൻ വില്ലനാൽ കൊല്ലപ്പെടേണ്ടവനാണെന്ന് നായകന് നേരത്തേ അറിയാമായിരുന്നു. വില്ലനാകട്ടെ അതിനായി നിയോഗിക്കപ്പെട്ടവനും. സിനിമ ശുഭപര്യവാസനിയാകാൻ വില്ലൻ നായകനെ ഒറ്റ് കൊടുക്കാതിരുന്നെങ്കിൽ കഥ എങ്ങിനെ തീർക്കുമായിരുന്നു? കഥയെഴുതിയവരും അത് വായിച്ചവരും കാണികളും എല്ലാം വിഡ്ഡികളാകുമായിരുന്നില്ലേ? അപ്പോ തന്നെ ഏൽ‌പ്പിച്ച ഭാഗം വളരെ ഭംഗിയായി ആടിതകർത്ത വില്ലനെ ഇങ്ങിനെ ലോകം പഴിക്കണോ? അതും ഇന്നോ ഇന്നലെയോ തുടങ്ങിയതാണോ? എനിക്കൊന്നും മനസ്സിലാകുന്നില്ലാ. അല്ലാ എനിക്കെന്താ പറ്റ്യേ?  എനിക്കെന്തിന്റെ സൂക്കേടാ.. ഇങ്ങിനെ ആവശ്യമില്ലാതെ ഓരോരൊ സംശയങ്ങള്?