Thursday 31 December 2009

Thursday 24 December 2009

എല്ലാർക്കും നന്മ നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകൾ..



“നീയല്ലോ സ്രുഷ്ടിയും സ്രുഷ്ടാ-
വായതും സ്രുഷ്ടിജാലവും
നീയല്ലോ ദൈവമേ സ്രുഷ്ടി-
ക്കുള്ള സാമഗ്രിയായതും“….(ശ്രീ.നാരായണ ഗുരു)
എല്ലാർക്കും നന്മ നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകൾ..

Tuesday 1 September 2009

എന്റെ ഓണച്ചിന്തകൾ



ഓണം എന്നു കേൾക്കുമ്പോൾ നമ്മൾ മലയാളികളുടെ ഓർമ്മയിൽ ഓടിയെത്തുന്ന ചില ചിത്രങ്ങളുണ്ട്. കുളിച്ചു കുറിതൊട്ട്, വാലിട്ട് കണ്ണ് എഴുതി, ഈറൻ മുടിയിൽ മുല്ലപ്പൂവും ചൂടി ഓണപ്പുടവയുമുടുത്ത് നിൽക്കുന്ന ഒരു ഗ്രാമീണ മലയാളി പെൺകൊടിയുടെ ചിത്രം. മുറ്റത്തെ ചാണകം മെഴുകിയ തറയിൽ തീർത്ത പൂക്കളം, വിഭവ സമ്രുദ്ധമായ ഓണ സദ്യ. പിന്നെ കള്ളവും ചതിയുമില്ലാതിരുന്ന, ഏവരും സന്തോഷത്തോടെ വാണിരുന്ന ഒരു നല്ല കാലത്തിന്റെ നാടുവാഴിയായിരുന്ന മഹാബലി തമ്പുരാൻ. നമ്മിലേറെ പേർക്കും ഇത് വാമൊഴിയായും വരമൊഴിയായും എല്ലാം പകർന്നുകിട്ടിയ ചിത്രങ്ങളായിരിക്കും. നാം കണ്ടറിഞ്ഞതും, അനുഭവിച്ചറിഞ്ഞതും എല്ലാം പലപ്പോഴും ഇതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നിരിക്കാം. എന്റെ ബാല്യത്തിൽ ഒരിക്കൽ പോലും ഓണത്തിന് ഒരു പുതിയ ഉടുപ്പ് എനിക്ക് കിട്ടിയതായി ഞാൻ ഓർക്കുന്നില്ല. അതുപോലെ അതി വിപുലമായ ഒരു ഓണ സദ്യയും. വീട്ടിൽ ഞാൻ മൂത്ത ആൺ തരിയായിരുന്നത് കൊണ്ട് പൂക്കളം തീർക്കാനും ആരുമുണ്ടായിരുന്നില്ല. ഓണത്തിന് സ്കൂളടക്കുമ്പോൾ പത്തു ദിവസം ചൂണ്ടയിടാൻ പോകാമല്ലോ എന്നുള്ളതുമാത്രമായിരുന്നു എന്റെ സന്തോഷം. പിന്നെ എന്റെ സുഹ്രുത്തുക്കളായ പ്രകാശനും, വേണുവും അവരുടെ സഹോദരിമാരും എല്ലാം പൂക്കൂടയും തോട്ടിയുമായി ഞങ്ങളുടെ പറമ്പുകളിലൂടെ പൂ പറിക്കാൻ വരുമ്പോൾ അവർക്ക് പൂ പറിച്ച് കൊടുക്കുക, രാവിലെ അവരുടെ വീടുകളിൽ പോയി പൂക്കളങ്ങൾ കാണുക, ഇതൊക്കെയാണ് എന്റെ ഓർമ്മയിലെ ഓണങ്ങൾ.
ഓണം മലയാളിയുടെ മനസ്സിന്റെ നന്മയെയാണ് കാണിക്കുന്നത്. നമ്മുടെ ആഗ്രഹങ്ങൾ, പ്രതീക്ഷകൾ, സങ്കൽപ്പങ്ങൾ…എല്ലാം അതിലുണ്ട്. ഓണം ഒരേ സമയം ഒരു യാഥാർത്ഥ്യവും ഒരു സങ്കല്പവുമാണ്. ഓണക്കോടിയും സമ്രുദ്ധമായ സദ്യയൂം ഒരു സങ്കല്പം മാത്രമായിരുന്ന ഒരു കാലഘട്ടത്തിൽ ജനങ്ങൾക്ക് സന്തോഷവും സമാധാനവും വേണ്ടുവോളം ഉണ്ടായിരുന്നു. കാണം വിറ്റും ഓണം ഉണ്ണണം, ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളിൽ തെന്നെ, ഓണം ഉണ്ട വയറു പോലെ എന്നുള്ള ചൊല്ലുകളിൽ നിന്നും അന്നത്തെ മനുഷ്യന്റെ ഏറ്റവും പ്രധാന ആവശ്യം ഭകഷണമായിരുന്നു എന്ന് കാണാം. ഒരു പക്ഷേ നമ്മിൽ ചിലരുടെയെങ്കിലും ഓർമ്മയിൽ വരെ ഇതായിരുന്നു, ഇക്കാര്യം തന്നെയായിരുന്നു പ്രധാനം. കാലം മാറി. ഇന്ന് വസ്ത്രവും ഭക്ഷണവും എല്ലാം നമുക്ക് യാഥാർത്ഥ്യമായപ്പോൾ സമാധാനവും സന്തോഷവും ഒരു സങ്കൽപ്പം മാത്രമായി മാറുകയാണ്.
അശാന്തിയും അക്രമവും നിറഞ്ഞ ഈ കാലഘട്ടത്തിൽ ഓണത്തിന് പ്രസക്ത്തിയേറുകയാണ്. വളരെയേറെ അർത്ഥ തലങ്ങളുള്ള ഓണം ലോകത്തിന് കൊച്ചുകേരളത്തിന്റെ ഒരു മഹത് സംഭാവന തന്നെയാണെന്നാണ് എനിക്ക് തോന്നുന്നത്. ലോകത്തുള്ള സാർവ്വ ചരാചരങ്ങൾക്കും പ്രക്രുതിയിൽ തുല്യ അവകാശമാണെന്നും, ഒന്നും മറ്റൊന്നിനേക്കാൾ മെച്ചമോ മോശമോ അല്ലെന്നുമുള്ള ഒരു മനോഭാവം നമ്മിലുണ്ടായാൽ കള്ളവും ചതിയുമില്ലാത്ത, മാനുഷരെല്ലാരും ഒന്നായ ഒരു മാവേലി നാട് നമുക്ക് സ്രുഷ്ടിക്കാം.
എല്ലാവർക്കും നന്മ നിറഞ്ഞ ഓണാശംസകൾ….

Tuesday 18 August 2009

ഓണപ്പാരടി



ഇത് കഴിഞ്ഞ വർഷം ഓണത്തിന് ചെയ്ത ഒരു സ്കിറ്റിന്റെ ഒരു ഭാഗമാണ്. അതുകൊണ്ടുതന്നെ ചില വരികളെങ്കിലും കാലാനുസ്രുതമല്ലാത്തതായി തോന്നിയേക്കാം. മാവേലിയിൽ നിന്നും ഭരണം മന്ത്രിമാരിലേക്കെത്തിയപ്പോൾ ഉണ്ടായ ചില മാറ്റങ്ങൾ... “മാവേലി നാടു വാണീടും കാലം“ എന്ന രീതിയിൽ...

“മന്ത്രിമാർ നാടു വാണീടും കാലം..
മാലോകർക്കെല്ലാർക്കും കഷ്ടകാലം
വെള്ളവുമില്ലാ..കറന്റുമില്ലാ...കഞ്ഞി
വയ്ക്കുവാനായിട്ടരിയുമില്ലാ...

പച്ചക്കറീകൾ പഴവർഗ്ഗങ്ങൾ..
എല്ലാം തമിഴ് നാട്ടിൽ നിന്നു വേണം
ഉള്ള ക്രുഷി സ്ഥലമെല്ലാം നിങ്ങൾ
ഫ്ലാറ്റ് പണിയാൻ നികത്തിയില്ലേ?

നാട്ടിൽ പണികളതൊന്നുമില്ലാ
ഉള്ള പണിക്കാണേൽ ആളുമില്ലാ..
കൂലിപ്പണി ചെയ്യാൻ പാണ്ടികളും
നോക്കു കൂലി വാങ്ങാൻ പാർട്ടിക്കാരും

കള്ളത്തരവും വഞ്ചനയും
മുഖ്യ പണിയാക്കി മാറ്റി നിങ്ങൾ
ദൈവത്തേപ്പോലും വിലക്കു വിറ്റി-
ട്ടാത്മീയ വ്യാപാരം നടത്തീടുന്നു.

ഹിന്ദുവും ഇസ്ലാമും ക്രിസ്ത്യാനിയും
ഈ വ്യാപാരക്കാര്യത്തിൽ ഏകരല്ലോ

പീഢനമിന്നോരു വാർത്തയല്ലാ...
സ്വന്തം വീട്ടിനകത്തും രക്ഷയില്ലാ..
അഛൻ മകളെ വിറ്റിടുന്നൂ തുള്ളി
കള്ളു കുടിക്കുവാൻ കാശിനായി
കന്യാ മഠത്തിലും രക്ഷയില്ലാ
കാരുണ്യ വാരിധേ കാത്തിടേണേ..
ഈ കേരള നാടിനെ കൈവിടല്ലേ?


എല്ലാർക്കും ഓണാശംസകൾ.

Saturday 23 May 2009

മൂല്യ ശോഷണം


കഴിഞ്ഞ ദിവസം ‘ബഹുമന്യനായ‘ ഒരു രാഷ്ട്രീയ നേതാവിന്റെ പ്രസംഗം കേട്ടപ്പോൾ സത്യത്തിൽ ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. പ്രസംഗത്തിന്റെ ഉള്ളടക്കത്തിലേക്ക്. “ ഒരു സുപ്രഭാതത്തിൽ ഡെൽഹിയിൽ നിന്നും ഒരാൾ തിരുവനന്തപുരത്ത് വന്നിറങ്ങുന്നു. അയാൾ ലോകസഭയിലേക്ക് മത്സരിക്കുന്നു. ഒരുലക്ഷത്തിലധികം വോട്ടുകൾക്ക് വിജയിക്കുന്നു. എന്താണ് കാരണം?. കേരളത്തിലെ ജനങ്ങൾക്ക് “രാഷ്ട്രീയ മൂല്യ ശോഷണം” സംഭവിച്ചിരിക്കുന്നു.” എങ്ങിനെ ചിരിക്കാതിരിക്കും. ചുരുങ്ങിയത് ഒരു അഞ്ചാറു ബോംബേറും പിന്നെ ബസ്സു കത്തിക്കലും വടിവാളാക്രമണവും പോലീസ്സിനെ കല്ലെറിയലും നടത്താതെ രാഷ്ട്രീയത്തിലേക്ക് ടിക്കറ്റ് കൊടുക്കരുതെന്ന് ഒരു പുതിയ നിയമം ഉണ്ടാക്കേണ്ടിയിരിക്കുന്നു സഖാക്കളെ! മൂല്യ ശോഷണമല്ല, മറിച്ച് “മൂലധന”( Das Kapital )ത്തിനാണ് ശോഷണം സംഭവിച്ചിരിക്കുന്നത്. കേരളത്തിൽ മാത്രമല്ല. ലോകമെമ്പാടും. പുതിയ തന്ത്രങ്ങൾ എടുത്താലേ ഇനി ജീവിച്ചുപോകാൻ പറ്റൂ സഖാവേ. ലാൽ സലാം...

Saturday 16 May 2009

കോരനു കഞ്ഞി കുമ്പിളിൽ തന്നെ


ആരു ജയിച്ചാലും കോരനു കഞ്ഞി കുമ്പിളിൽ തന്നെ. ഇക്കാര്യത്തിൽ ആർക്കും സംശയം ഉണ്ടാകുമെന്ന് തോന്നുന്നില്ല. ബി.ജെ.പി അധികാരത്തിൽ വരാതിരിക്കാൻ ജനങ്ങൾ കോൺഗ്രസ്സിനു വോട്ട് ചെയ്തതിനാലാണ് മാർക്സിസ്റ്റ് പാർട്ടി തോൽക്കാൻ കാരണം എന്ന് പാർട്ടി നേതാക്കൾ തുറന്ന് പറയുന്നത് കേൾക്കുമ്പോൾ പരോക്ഷമായി കോൺഗ്രസ്സാണ് യഥാർദ്ഥ മതേതര പാർട്ടി എന്ന മറ്റൊരുകാര്യം കൂടി അവർ സമ്മതിക്കുന്നു. മാർക്സിസ്റ്റ് പാർട്ടിയുടെ “വൈരുദ്ധ്യാത്മക ഭൌതിക വാദം“ ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു എന്നതായിരിക്കാം ഈ തോൽവിയുടെ കാരണം എന്ന് ഈ എളിയ എനിക്ക് തോന്നുന്നു. അവരുടെ വൈരുദ്ധ്യങ്ങളിലേക്ക് ഒന്നെത്തിനോക്കാം.
1.അഴിമതിക്കെതിരെ പോരാട്ടം.+ ഇപ്പോൾ അഴിമതിയിൽ മുങ്ങിയ മന്ത്രിമാരും നേതാക്കന്മാരും.

2.സ്ത്രീ പീഡനത്തിനെതിരെ പോരാട്ടം + സ്വന്തം മന്ത്രി മാർ തന്നെ പ്രതികൾ, അവരുടെ മക്കൾ പ്രതികൾ.

3.സാമ്രാജ്യത്വത്തിനെതിരെ പോരാട്ടം.+ വിദേശപണം രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു.

4.സ്വകാര്യവൽക്കരണത്തിനെതിരെ പോരാട്ടം + സ്വകാര്യ വ്യക്തികളെയും സ്ഥാപനങ്ങളേയും പരസ്യമായി തന്നെ സ്വീകരിക്കുന്നു.

5.ലളിത ജീവിതം ലക്ഷ്യം + ആഡംബര ജീവിതം, ഖജനാവിലെ പണം വേണ്ടതിനും വേണ്ടാത്തതിനും ധൂർത്തടിക്കുന്നതിൽ മത്സരം

6.ജനങ്ങൾക്ക് സ്വൈര്യ ജീവിതവും സാമൂഹിക സുരക്ഷിതത്വവും. + എവിടെയും അക്രമവും, ഗുണ്ടായിസവും തെമ്മാടിത്തരവും മാത്രം.

7.ഏവർക്കും തുല്യ നീതി + പാർട്ടിക്കെതിരായി വിധി പറഞ്ഞാൽ സുപ്രീം കോടതിയേയും തെറി പറയുന്ന ധാർഷ്ട്യം.

8. വർഗ്ഗീയതക്കെതിരെ പോരാട്ടം + തീവ്ര വർഗ്ഗീയ പാർട്ടിയെ വരെ കൂട്ടു പിടിക്കുന്ന രീതി,( സി.പി.ഐ (മദനി) എന്ന രീതിയിലേക്കു പാർട്ടി അധ:പതിച്ചിരിക്കുന്നു).

പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിലുള്ള ഈ വൈരുദ്ധ്യം ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു.

Tuesday 14 April 2009

ഐശ്വര്യ


പൂർണ്ണമായ വിഷു ദിനാശംസകൾ........

Sunday 12 April 2009

ഈ രക്തത്തിൽ എനിക്ക് പങ്കില്ല


സൂക്ഷിച്ചുനോക്കൂ, രണ്ടായിരം വർഷങ്ങൾക്ക് മുൻപ് ദൈവപുത്രനെ ഒരു ചുംബനത്തിലൂടെ ഒറ്റുകൊടുത്ത ഈ ചുണ്ടുകൾ നമ്മുടെ ചുണ്ടുകൾ തന്നെയല്ലേ? അന്ന് യൂദാസിന് 30 വെള്ളിക്കാശ് കിട്ടി. അതു തീരെ മോശമല്ലാത്ത ഒരുതുകയുമായിരുന്നു. അതുകൊണ്ടാണല്ലോ കുശവന്റെ പറമ്പ് വാങ്ങിയത്. ഇന്ന് വെറും 3 ഓട്ടക്കാശിനു വേണ്ടി എത്രപേരെ വേണമെങ്കിലും ഒറ്റുകൊടുക്കാൻ സ്വന്തം രാജ്യത്തെ വരെ ഒറ്റുകൊടുക്കുവാൻ, നമുക്കു ചുറ്റും എത്രായിരം യൂദാസുമാർ.... .സത്യം ഇന്നും കുരിശിൽ കിടന്നു പിടയുന്നു... പീലത്തോസുമാർ അധികാരസിംഹാസനങ്ങളിൽ അള്ളിപ്പിടിച്ചിരുന്ന് പ്രസ്താവിക്കുന്നു..“ഈ രക്തത്തിൽ എനിക്കോ എന്റെ പാർട്ടിക്കോ പങ്കില്ലാ.....”. ദൈവമേ, ഞങ്ങൾ ചെയ്യുന്നതെന്തെന്ന് ഞങ്ങൾക്കറിയാം. എങ്കിലും ഞങ്ങളോട് പൊറുക്കേണമേ....

“ഏവർക്കും പുനരുദ്ധാനതിരുന്നാളിന്റെ ആശംസകൾ“

Tuesday 31 March 2009

ഇന്നെന്റെ ദിനം


അമ്മക്കൊരു ദിനം
അച്ഛനൊരു ദിനം
വ്രുദ്ധർക്കൊരു ദിനം
വികലാംഗർക്കൊരു ദിനം
അദ്ധ്യാപകർക്കും, കമിതാക്കൾക്കും,
തൊഴിലാളികൾക്കും വെവ്വേറെ ദിനം
ദിനങ്ങളോരോന്നായി പൊഴിഞ്ഞു വീഴുംബോഴും
ക്ഷമയോടെ ഞാൻ കാത്തിരുന്നു......
വരും എനിക്കും ഒരു ദിനം...
ഒടുവിൽ വന്നല്ലോ ആ ദിനം
ഇന്നല്ലോ ആ ദിനം.
അഖില ലോക വിഡ്ഡികളേ....
നിങ്ങൾക്കേവർക്കും
ഈ പമ്പര വിഡ്ഡിയുടെ
വിഡ്ഡിദിനാശംസകൾ.....
സസ്നേഹം,
മണ്ടൻ പോലീസ്.....

Monday 30 March 2009

ആമ്മേൻ



“ആമ്മേൻ” എന്ന പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചു അനുകൂലിച്ചും പ്രതികൂലിച്ചും പലരും എഴുതിയ കാര്യങ്ങളാണു എന്നെ ഇതെഴുതാൻ പ്രേരിപ്പിച്ചത്.
“സ്ലം ഡോഗ് മില്ല്യണയറിൽ” ചേരികളിലെ ജീവിതം കാണിച്ചപ്പോൾ ഇൻഡ്യ മുഴുവനും ചേരികളാണെന്നും, നാം എല്ലാവരും ചേരിനിവാസികളാണെന്നും തെറ്റിദ്ധരിച്ച വിദേശികളുണ്ട്. അതുപോലെ ഒരു അച്ചനോ ഒരു കന്യാസ്ത്രീയോ സഭക്ക് ചീത്തപ്പേരുണ്ടാക്കിയതുകൊണ്ട് സഭ മുഴുവനും അത്തരക്കാരാണെന്ന് ധരിക്കുന്നത് ശുദ്ധ അസംബന്ധം. എന്നാൽ ഇത്തരക്കാർ സഭയിൽ ഇല്ലേയില്ല എന്നൊക്കെയുള്ള വിഡ്ഡിത്തരങ്ങൾ വിളമ്പുന്നത് അതിലേറെ അസംബന്ധം. ലോകത്താകമാനമുള്ള 400,000 കത്തോലിക്കാ പുരോഹിതരിൽ ഒരു ശതമാനമെങ്കിലും ഇത്തരക്കാരാണെന്ന് പരിശുദ്ധ പിതാവ് ബനഡിക്ട് 16- മൻ തന്നെ പറഞ്ഞിട്ടുള്ള സ്ഥിതിക്ക് കണ്ണടച്ചിരുട്ടാക്കിയതുകൊണ്ട് കാര്യമില്ല. (വിശദ വിവരങ്ങൾക്ക് ഈ ലിങ്ക് സന്ദർശിക്കുക. http://www.timesonline.co.uk/tol/comment/faith/article3142511.ece പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഇത്തരക്കാർ ഇൻഡ്യയിൽ തുലോം കുറവാണെന്നത് ആശ്വാസകരം തന്നെ. സമൂഹത്തിന്റെ എല്ലാ മേഘലകളിലും ഇത്തരം തിന്മകളുണ്ട്. ലോകം വളരുന്നതോടൊപ്പം ഇത്തരം തിന്മകളും അതിനൊപ്പം തന്നെ വളർന്നുകൊണ്ടിരിക്കും.കോൺ വെന്റുകളിലും സെമിനാരികളിലും കഴിയുന്നവർ നമ്മുടെ തന്നെ സഹോദരങ്ങളും പ്രതീകങ്ങളുമല്ലേ. അവരെ മനുഷ്യരായി കാണുക. കാലഹരണപ്പെട്ട ചില കാനോൻ നിയമങ്ങളുടെ പേരിൽ വൈകാരികമായും സാമൂഹികപരമായുമെല്ലാം അടിച്ചമർത്തപ്പെട്ട അവരോട് അല്പം സഹാനുഭൂതി കാണിക്കുക. സഭാ ചട്ടങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ വരുത്താൻ സഭാ നേത്രുത്വം തയ്യാറാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അഭയക്കേസ്സിൽ സഭാ നേത്രുത്വം എടുത്ത നിലപാടുകൾ സഭക്ക് കൂടുതൽ കളങ്കമുണ്ടാക്കാൻ മാത്രമേ സഹായിച്ചുള്ളൂ. അതുകൊണ്ട് “ആമ്മേൻ“ എന്ന പുസ്തകത്തിന്റെ പേരിൽ കൂടുതൽ പ്രതികരിച്ച് വീണ്ടും ഒരു വിവാദത്തിലേക്ക് സഭ ചാടാതിരിക്കുന്നതാണു ബുദ്ധി എന്നു തോന്നുന്നു. മൌനം വിദ്വാനു ഭൂഷണം എന്നാണല്ലോ ചൊല്ല്.
ആമ്മേൻ

Sunday 22 March 2009

ഹാപ്പി മദേഴ്സ് ഡേ....


എല്ലാ അമ്മമാര്‍ക്കും, ഉടന്‍ അമ്മയാകാന്‍ പോകുന്ന ഇവര്‍ക്കും മദേഴ്സ് ഡേ ആശംസകള്‍......

Thursday 26 February 2009

സ്ലം ഡോഗ് മിനിസ്റ്റര്‍

ലോകമെമ്പാടുമുള്ള സകലമാന മലയാളീ രാഷ്ടീയ നിരീക്ഷകരുടെയും, നിരക്ഷരരുടെയും പ്രവചനങ്ങളെ അട്ടിമറിച്ചുകൊണ്ട് "സ്ലം ഡോഗ് മിനിസ്റ്റര്‍" ഓസ്കാര്‍ അവാര്‍ഡുകള്‍ തൂത്തുവാരി.
നല്ല കാലം വരുമ്പോഴും കഷ്ടകാലം വരുമ്പോഴും കൂട്ടത്തോടെ വരുമെന്നാണു ചൊല്ല്- ഇതാ റസൂല്‍ പൂക്കുട്ടിക്കും ഏ.ആര്‍. റഹ്മാനും ശേഷം കേരളീയര്‍ ഓസ്കാര്‍ വാരികൂട്ടുന്നു. ലോകരാഷ്ട്രങ്ങളിലല്‍ നിന്നുള്ള 200 ല്‍ പരം രാഷ്ട്രീയ നാടകങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് സ്ലം ഡോഗ് മിനിസ്റ്റര്‍ ഏറ്റവും നല്ല നാടകത്തിനുള്ള അവാര്‍ഡ് കരസ്തമാക്കിയത്.

ഏറ്റവും നല്ല ചിത്രം -- സ്ലം ഡോഗ് മിനിസ്റ്റര്‍
ഏറ്റവും നല്ല നടന്‍ -- അച്ചി മാമന്‍
ഏറ്റവും നല്ല സംവിധായാന്‍ -- പുഴുങ്ങാറായി
നടി - പീ. കെ. ശ്രീമതി
നിര്‍മ്മാണം -- എല്‍.ഡി. എഫ്
കഥ, തിരക്കഥ -- സീ.പി.ഐ (എം‌)
സംഭാഷണം -- സുധാകരന്‍
എഡിറ്റിംഗ് -- പൊളിറ്റ് ബ്യൂറോ
സംഘട്ടനം - കൊടിയേരി
ഗതാഗതം - നവകേരളാ മാര്‍ച്ച്
ഗാനങ്ങള്‍ - പീ. ജെ ജോസഫ്
അഥിതി താരം -- യച്ചൂരി
ശബ്ദവും വെളിച്ചവും -- ഏ. കെ ബാലന്‍
വിതരണം -- ഡീ. വൈ. എഫ്. ഐ
ഹയിപ്പോത്തിക്കേഷന് - ലാവ്ലിന്‍

മൂന്നില്‍ ച്വില്ലാനും കോടി കഴുതകള്‍ താമസിക്കുന്ന ഒരു കൊച്ചു രാജ്യം. വാക്കും പ്രവ്രുത്തിയും തമ്മില്‍ പുലബന്ധം പോലുമില്ലാത്ത ഒരു കൂട്ടം യജമാനന്മാര്‍അവരെ ഭരിക്കുന്നു. അവിടെ നടക്കുന്ന രസകരങ്ങളായ സംഭവങ്ങളാണ്- കഥയുടെ ഇതിവ്രുത്തം. കഥയുടെ ക്ലയിമാക്സില്‍ ശിഘണ്ടിയായ വില്ലന്‍ നായകനായി മാറുന്ന ആന്റി-ക്ലയിമാക്സാണു ഈ ചിത്രം ഇത്രയധികം അവാര്‍ഡുകള്‍ വാരിക്കൂട്ടാന്‍ കാരണമെന്നു ചിത്രം കണ്ടവര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നു.
ഈ അവാര്‍ഡ് കേരളത്തിലെ എല്ലാകഴുതകള്‍ക്കുമായി സമ്മാനിക്കുന്നുവെന്ന് അവാര്‍ഡുയര്‍ത്തി അച്ചിമാമനന്‍ പറഞ്ഞപ്പോള്‍ ശംഘുമുഘം കടപ്പുറത്തെ മണല്‍ത്തരികള്‍ പോലും നാണിച്ചുപോയി. ഇതിലും ഭേദം കഴുത്തില്‍ തിരികല്ലുകെട്ടി ഈ കടലില്‍ ചാടി ചാകുന്നതായിരുന്നു നല്ലതെന്നായിരുന്നു അവരുടെ അഭിപ്രായം
ഈ അവാര്‍ഡ് പൊളിറ്റ് ബ്യൂറോക്ക് സമ്മാനിക്കുന്നുവെന്ന് പുഴുങ്ങാറായിയും പ്രസ്താവിച്ചു.

"കോഴയെന്ന പേരുകേട്ടാലഭിമാനപൂരിതമാകണമന്തരംഗം
ലാവലിന്‍ എന്നു കേട്ടാലോ തിളക്കണം ചോര നമുക്കു ഞരമ്പുകളില്‍...
ലാല്‍ സലാം...ലാല്‍ സലാം... ലാല്‍ സലാം....“ എന്ന ഗാനത്തോടെ അവാര്‍ഡു ദാന ചടങ്ങുകള്‍ സമാപിച്ചു.
കോഴ രാജ്യം വിജയിക്കട്ടെ! കോഴ രാജക്കന്മാര്‍ സിന്താബാദ്! തുടങ്ങിയ ജെയ് വിളികളോടെ അണികള്‍ അന്നത്തെ തച്ചും വാങ്ങി ഷാപ്പുകളിലേക്കു മടങ്ങി.

Saturday 14 February 2009

സ്നേഹമാണഖിലസാരമൂഴിയില്‍.....


സൂക്ഷിച്ചോണേ, ആ ശ്രീരാമസേനക്കാര്‍ എപ്പോ വേണേലും വരാം...
ഹാപ്പി വാലന്റയിന്‍സ് ഡേ.....

Wednesday 4 February 2009

വരുമോരോദശ വന്നപോലെപോം ....


അഖിലലോക മലയാളികളേ,.. സന്തോഷിപ്പിന്‍! ഇതാ നിങ്ങള്‍ക്കൊരു സദ്വാര്‍ത്ത....
പരശുരാമന്‍ മഴുവെറിഞ്ഞ് പടുത്തുയര്‍ത്തിയ ആ പഴയ കേരളത്തെ മറന്നേക്കൂ. ഇതാ നവകേരള സ്രുഷ്ടിക്കായി കലിയുഗ രാമന്‍ മഴുവെറിയുന്നു. ക്ഷമിക്കണം, മഴുവിനു പകരം അരിവാളാണുകേട്ടോ. ഉപ്പളത്തുനിന്നും അരിവാളുമായി അഭിനവ രാമനും അനുയായിവ്രുന്ദവും യാത്ര തുടങ്ങിക്കഴിഞ്ഞു.(C.B.I പറയുന്നത് ശരിയാണെങ്കില്‍ ആലീബാബയും ....മാരും) അനുയായികളില്‍ മുന്‍പന്‍ കൂടെയില്ല കേട്ടോ. അല്ലാ, “ആനവിറ്റു പണമുണ്ടക്കുന്നവനെ നയിപ്പാന്‍ ചേനവിറ്റു പൊറുക്കണ ചങ്ങാതിക്കാവില്ലല്ലോ“. അതെന്തുമാകട്ടെ, ഈ 25-കേരള ചരിത്രത്തില്‍ താംബൂലസ്ഥാനം പിടിക്കുവാന്‍ തയ്യാറായിക്കഴിഞ്ഞു. ഇനി മുതല്‍ കേരളപ്പിറവി ദിനം Nov.1- എന്നുള്ളത് മാറി Feb-25 ആകും. കൂടാതെ നവ കേരളത്തിന്റെ പേര്‍ കേരളം എന്നുള്ളത് മാറ്റി ഉപ്പളം എന്നാകും. കേരളാ കോണ്‍ഗ്രസ്സുകാരെല്ലാം ഉപ്പളകോണ്‍ഗ്രസ്സുകാരാകും. ഇതിനെതിരെ ശക്ത്തമായ പ്രതിഷേധങ്ങളും ഹര്‍ത്താലും പ്രതീക്ഷിക്കം. എന്തായാലും ഇക്കാര്യത്തില്‍ പരമോന്നത കോടതിയും അന്വേഷണ ഏജന്‍സിയുമായ പൊളിറ്റ് ബ്യൂറോ ഓഫ് ഇന്ത്യ തീരുമാനമെടുക്കും. C.B.I യെ പിരിച്ചുവിടാനും തീരുമാനമായിട്ടുണ്ട്. തങ്ങളുടെ നേതാവിനെ കള്ളക്കേസ്സില്‍ കുടുക്കിയവരെ ഇനി വച്ചുപൊറുപ്പിക്കുന്നത് ഒറിക്കലും ശരിയല്ല.രാ‍ജ്യത്തെ ഏറ്റവും നല്ല ഏജന്‍സി എന്ന് അഭയക്കേസ്സിന്റെ കാര്യത്തില്‍ പുകഴ്ത്തിയിരുന്ന അതേ ഏജന്‍സിക്കെതിരേ വാളോങ്ങുന്നത് കാണുമ്പോള്‍ പാവം ജനം പാടിപ്പോകുന്നു, “ഒരു നിശ്ചയവുമില്ലയൊന്നിനും, വരുമോരോദശ വന്നപോലെ പോം....”

Monday 26 January 2009

കാളയില്ലാനാട്ടിലെ പശുവിന്റെ പാതിവ്രുത്യം

കോടികള്‍ വിലമതിക്കുന്ന ഹെറോയിനുമായി മയക്കുമരുന്നു ‘വിരുത്ത‘ സ്കോഡിന്റെ തലവന്‍, മലയാളി ഐ.പി.എസ്സ്. ഉദ്യോഗസ്ഥന്‍ സജി മോഹന്‍ പിടിയില്‍. കേരളത്തിനു കിട്ടിയ റിപ്പ്ബ്ലിക് ദിന മെഡല്‍. ജീവനക്കാരുടെ കോടികള്‍ വരുന്ന പീ. എഫ്. ഫണ്ട് അടിച്ചുമാറ്റിയതിനു സുപ്രീം കോടതി ജഡ്ജ് ഉള്‍പ്പെടെ 30 ജഡ്ജിമാരുടെ പേരില്‍ കേസ്സെടുത്തു. അഴിമതിക്കെതിരെ ഘോരഘോരം കണ്ട്ഠക്ഷോഭം നടത്തുന്ന പ്രസ്ഥാനത്തിന്റെ അഭിനവ ഭീഷ്മാചാര്യന്‍ 300 കോടിയുടെ അഴിമതിക്കേസ്സില്‍. നീതിന്യായവും,നിയമനിര്‍മ്മാണവും, കാര്യനിര്‍വഹണവും ഇതുപോലെ ഒത്തൊരുമിച്ചു നീങ്ങുന്ന ഒരു രാജ്യം വേറെയേതുണ്ട്? ഈ ജഗത്രയന്‍മാരുടെ ലീലാവിലാസങ്ങള്‍ കണ്ട് ഏതൊരു ഭാരതീയനും, ഏതൊരു കേരളീയനും രോമമുണ്ടെങ്കില്‍ രോമാഞ്ജകഞ്ജുകിതരാകേണ്ടതാണ്. അതിനുപകരം ഇതിനെതിരേ അധരവ്യായാമം‌ നടത്തുന്നത് അസൂയമൂത്തിട്ടാണു. തങ്ങളേക്കൊണ്ട് ചെയ്യാന്‍ പറ്റാത്തത് മറ്റുള്ളവര്‍‌‌ ചെയ്യുമ്പോളുള്ള മുഴുത്ത അസൂയ. അവരവരേക്കൊണ്ട് പറ്റുന്നതുപോലെയല്ലേ ചെയ്യാന്‍പറ്റൂ. പറ്റാത്തവരെ കാളയില്ലാ രാജ്യത്തെ പശുവിന്റെ പാതിവ്രുത്യത്തോടുപമിക്കാം. മന്തുള്ള കാല്‍‌ മണലില്‍ പൂഴ്ത്തി വച്ചിട്ട് മറ്റുള്ളവരെ മന്താ... മന്താ.. എന്നുവിളിക്കരുത്. ഇവരൊക്കെ നമ്മുടെ തന്നെ നിഴലുകളല്ലേ?. അണ്ണറക്കണ്ണനും തന്നാലായത്... പശുവുള്ള വീട്ടമ്മ പാല്‍ കൊടുക്കുമ്പോള്‍ അല്പം വെള്ളം ചേര്‍ക്കുന്നു. വാ‍ഴക്രുഷി ചെയ്യുന്ന കര്‍‌ഷകന്‍ വാഴക്കുലയുടെ കൊടപ്പനില്‍ യൂറിയാ കലക്കിനിറച്ച പൊളിത്തീന്‍ സഞ്ചി കെട്ടിവയ്ക്കുന്നു. പലവ്യഞ്ജന വ്യാപാരി തൂക്കത്തില്‍ അല്പം വെട്ടിക്കുന്നു,അരിയില്‍ അല്പം മണല് ചേര്‍‌ക്കുന്നു, കറിപ്പൊടിയില്‍ അല്പം ഇഷ്ടികപ്പൊടീ ചേര്‍‌ക്കുന്നൂ. ഭൂമി വാങ്ങുന്നവന്‍ യഥാര്‍ഥ വിലയുടെ പത്തിലൊന്നുപോലും കാണിക്കാതെ രെജിസ്റ്ററേഷന്‍ നടത്തുന്നു. സ്ത്രീധനം നിരോധിച്ച നാട്ടില്‍ നാം അതു വാങ്ങുന്നു,, കൊടുക്കുന്നു. കാര്യങ്ങള്‍ വേഗം നടത്തിക്കിട്ടാന്‍ നാം ‘കയിക്കൂലി ‘കൊടുക്കുന്നൂ വാങ്ങുന്നൂ. ഇനി ഒരാത്മ പരിശോധന നടത്തിക്കേ. പാപമില്ലാത്തവരുണ്ടോ, കല്ലെറിയാന്‍?
പ്രിയമുള്ളവരേ, അഴിമതി ഓരോ ഭാരതീയന്റെയും ജന്മാവകാശമാണു. അതിനെ പ്രോത്സാഹിപ്പിക്കുക. ഭരണാഘടനാപരമായി ഇതിനു നിയമസാധുത കിട്ടാന്‍ നമുക്കൊന്നയി അണിചേരാം, മനുഷ്യച്ചങ്ങലകള്‍‌ തീര്‍ക്കാം. ഇങ്ങിനെ കിട്ടുന്ന വരുമാനത്തിനു VAT ഏര്‍പ്പെടുത്തി അത് ഘജനാവിലേക്ക് മുതല്‍കൂട്ടാം. ഇതാണു ഈ എളിയ കള്ളന്റെ അഭിപ്രായം. ഇവിടെ ഈ യൂ.കെ യിലായതുകൊണ്ട് ഞങ്ങള്‍ക്കതിനു കഴിയുമോയെന്ന് നിങ്ങള്‍ക്കാശങ്കയുണ്ടാകാം. ഇവിടെയാണെങ്കിലും നമ്മുടെ പാരമ്പര്യവും, സംസ്കാരവും ഞങ്ങള്‍ പരമാവധി ഉയര്‍ത്തിപ്പിടിച്ചാണു ഇതുവരെയും ജീവിച്ചുപോന്നിട്ടുള്ളത്. അഗ്രഹാരത്തില്‍ കഴിഞ്ഞതുകൊണ്ട് നായ വേദം പഠിക്കണമെന്നില്ലല്ലോ. ഒരു മാറ്റവും ഞങ്ങള്‍ക്ക് വന്നിട്ടില്ല. അതുകൊണ്ട് നിങ്ങളില്‍ ഒരാളായിത്തന്നെ ഞങ്ങള്‍ നിരവധി പേരിവിടുണ്ട്. ഞങ്ങള്‍ക്കു പറ്റാവുന്നതൊക്കെ ഞങ്ങളും ചെയ്യുന്നുണ്ട്. അനര്‍ഹമായി അവധി കിട്ടാന്‍ വേണ്ടി അവധി കഴിഞ്ഞ് വരുമ്പോള്‍ സിഗരറ്റ്മുതല്‍ സ്വര്‍ണ്ണ ചെയിന്‍ വരെ ഞങ്ങളുടെ മാനേജര്‍‌മാര്‍‌ക്ക് ഞങ്ങള്‍ നല്‍കിവരുന്നു. ആസ്ത്രേലിയായിലും, അമേരിക്കായിലും ഒക്കെ ജോലികിട്ടി പോകുമ്പോള്‍ ഞങ്ങള്‍ കിട്ടാവുന്നിടത്തുനിന്നെല്ലാം ഞങ്ങള്‍ re-mortgageഉം loanഉം ഒക്കെയായി കിട്ടുന്നതെല്ലാം വാങ്ങി നാട്ടിലേക്കയക്കുന്നു.ക്രഡിറ്റ് കാര്‍ഡില്‍ വാങ്ങിയിട്ടുള്ള T.V FRIDGE, SOFA....തുടങ്ങിയവ ആര്‍‌ക്കെങ്കിലും കിട്ടുന്ന കാശിനു കൊടുക്കാറുണ്ട്. പിന്നെ എയര്‍‌പോര്‍‌ട്ടിലേക്ക് പോകുമ്പോള്‍ rent-a-car എടുക്കുകയും അവിടെ ചെന്നുകഴിയുമ്പോള്‍ അത് എയര്‍‌പോര്‍‌ട്ടില്‍ ഉപേക്ഷിച്ച് ആ കാശും ലാഭിക്കാറുണ്ട്. ഇതില്‍ കൂടുതല്‍ ഇനി എന്താണു ഞങ്ങള്‍ ചെയ്യേണ്ടത്. എന്തിനും ഏതിനും നിങ്ങളോട് ‘അയിക്കദാര്‍ഡ്യം‘ പ്രകടിപ്പിച്ച് ഞങ്ങളും നിങ്ങളോടൊപ്പ്മുണ്ട്. ലച്ചം ലച്ചം പിന്നാലേ... ഭാരത് മഹാന്‍ കീ... ജെയ്.....

Saturday 24 January 2009

സമ്പത്തുകാലത്ത് ഫ്ലാറ്റൊന്നു വാങ്ങിയാല്‍ ....


സമ്പത്തുകാലത്ത് ഫ്ലാറ്റൊന്നു വാങ്ങിയാല്‍ ആപത്തുകാലത്ത് മൂക്കില്‍ പഞ്ഞിവച്ച് കിടക്കാം

അങ്ങിനെ ഒരു ചാന്ത്രമാസം നീണ്ടു നിന്ന അവധിയും കഴിഞ്ഞ് യൂ.കെ.യില്‍ തിരിച്ചെത്തിയിട്ട് ആഴ്ച്ച രണ്ടാകാറായി. അവധിയുടെ ആലസ്യത്തില്‍ നിന്നും മോചനം കിട്ടിവരുന്നതേയുള്ളൂ. ക്രിസ്തുമസ്സും ന്യൂ-ഇയറും മാത്രമല്ല, തിരുന്നാളും കല്ല്യാണവും,പേറും പേരിടീലും, ചാവും ചാവടിയന്തിരവുംവരെ കൂടിയിട്ടാണു്‌ തിരിച്ചുവന്നിരിക്കുന്നത്. അവധിക്കാലം അടിച്ചുപൊളിച്ചാഘോഷിച്ചെങ്കിലും ഹ്രുദയത്തിലെവിടെയോ ഒരു ചെറുനോവ് ബാക്കിനില്‍‌ക്കുന്നു. എന്റെ നാട്, എന്റെ ജന്മനാട് എന്നു ഞാന്‍ ഊറ്റംകൊണ്ടിരുന്ന എന്റെ നാട്ടില്‍ ഞാനൊരന്യനായി തീര്‍ന്നിരിക്കുന്നു എന്ന ഭീതിതമായ തിരിച്ചറിവ് ഒരുള്‍ക്കിടിലത്തോടെ ഹ്രുദയത്തിലേറ്റുവാങ്ങി മടങ്ങിയപ്പോള്‍,അതെ അന്യതാബോധവും കൂടെപ്പോന്നൂ എന്നുമാത്രമല്ല, ഏതാണെന്റെ നാട് എന്ന ചോദ്യവും എന്നെനോക്കി പല്ലിളിക്കുന്നു. ഏതൊരു പ്രവാസിക്കും ഇതേ ചോദ്യം തന്നോടുതന്നെ ചോദിക്കേണ്ടിവന്നിട്ടുണ്ടായിരിക്കാം, അല്ലെങ്കില്‍ വരുമായിരിക്കാം. പാമ്പന്‍പാലത്തിന്റെ കരുത്തും ഉറപ്പുമുണ്ടായിരുന്ന ബന്ധങ്ങള്‍ പലതും അന്റാര്‍ട്ടിക്കയിലെ മഞ്ഞുരുകുന്നതുപോലെ ഉരുകിയുരുകിതീര്‍ന്നുകൊണ്ടിരിക്കുന്നു. ആര്‍ക്കും ഒരു കുശലാന്വേഷണത്തിനുപോലും സമയമില്ല. തിരക്കോടുതിരക്ക്. മാറ്റം എന്ന വാക്ക് ഒബാമ കേരളത്തില്‍ നിന്നും കോപ്പിയടിച്ചതാണോ എന്നൊരു സംശയം. അത്രക്കും മാറിയിരിക്കുന്നൂ, എന്റെ നാടും നാട്ടുകാരും. സംഭവാമി യുഗേ..യുഗേ..

സാമ്പത്തിക മാന്ദ്യം സാധാരണക്കാരെ അധികം ബാധിച്ചതായി തോന്നുന്നില്ല. എന്നാല്‍ കൂലിപ്പണിക്കാരെയും വന്‍ കിടക്കാരെയും ഒരുപോലെ ബാധിച്ചിരിക്കുന്നു. നാട്ടിലിപ്പോള്‍ ആവശ്യത്തിനു പണിക്കാരെ കിട്ടാനുണ്ട്.അതായത് പണീയില്ലായെന്നര്‍ത്ഥം. എന്തുപറ്റീ? ഊതിപ്പെരുപ്പിച്ച കണക്കുകള്‍ കാട്ടി പണിതുടങ്ങിയ ഫ്ലാ‍റ്റൂകച്ചവടം പാടെ നിന്നു. 50000 രൂപാ മാസവരുമാനം, പത്തുകൊല്ലം കഴിഞ്ഞ് വില്‍ക്കുമ്പോള്‍ പത്തിരട്ടിവില എന്നൊക്കെപ്പറഞ്ഞവര്‍ പലരും വായില്‍ കോലിട്ടാലും കമാന്നൊരക്ഷരം മിണ്ടുന്നില്ല. പറ്റിയപ്പോള്‍ ആര്‍ക്കുപറ്റീ, കൊലപ്പണി ചെയ്തും ലോണെടുത്തും കടലാസ്സില്‍ കണ്ട ഫ്ലാറ്റിന്‌ കാശുകൊടുത്ത കുറേ വിദേശ മലയാളികളുടെ കാര്യം ഫ്ലാറ്റായി. മറ്റവന് ഒരു ചുക്കും പോകാനില്ല. നെടുമ്പാശ്ശേരിയില്‍ എന്നുപറഞ്ഞ് അപ്പിള്‍-എ-ഡേ ക്കാരുപണിയുന്ന ഫ്ലാറ്റ് മറ്റൂരില്‍. വെറും 50 മീറ്റര്‍ മാറിയാണ് K.G.P BORNMEAL എന്ന എല്ലുപൊടി കമ്പനി. ഫ്ലാറ്റിന്റെ അതിരില്‍ത്തന്നെ രണ്ട് മെറ്റല്‍ ക്രഷര്‍. അതിനോടു ചേര്‍ന്നുതന്നെ റൈസ് മില്ലുകള്‍. പൊടിയും ചാരവും മണവും അബ്സൊലൂട്ടിലി ഫ്രീ. ഈ സ്ഥലം ഒരിക്കല്‍ കണ്ടവര്‍ ഈ ഫ്ലാറ്റുകള്‍ വെറുതെ കിട്ടിയാലും വാങ്ങില്ല. പക്ഷേ, ഇവിടെ പണിത മൂന്നു ബ്ലോക്കുകള്‍ ഇന്റര്‍നെറ്റുവഴി വിറ്റുകഴിഞ്ഞു. നാലാമത്തെ ബ്ലോക്കിന്റെ പണികള്‍ നടക്കുന്നു. എല്ലാം വാങ്ങിയത് വിദേശമലയാളികള്‍. ആരും താമസം തുടങ്ങിയിട്ടില്ലാ എന്നുള്ളതാണിതിന്റെ ഏറ്റവും രസകരമായ വസ്തുത. എന്താണു കാരണം. ഉടമസ്ഥന്മാരെല്ലാം വിദേശത്ത് കിടന്നു മരിച്ചുപണിയെടുത്ത് സമ്പാദിക്കുകയല്ലേ,നാളെ വന്ന് സുഖമായി ജീവിക്കാന്‍. സമ്പത്തുകാലത്ത് തൈ പത്തുവച്ചാല്‍..എന്നാണല്ലോ ചൊല്ല്. പക്ഷേ അതിനു യോഗമുണ്ടാകുമോ? അതോ മൂക്കില്‍ പഞ്ഞിവച്ച് കിടക്കാനായിരിക്കുമോ യോഗം. ങാ.. തലവിധി മൊട്ടയടിച്ചാല്‍ മായില്ലല്ലോ....